(കേരള ഹൈക്കോടതി ഉത്തരവുകൾ മലയാളത്തിൽ വിവർത്തനം ചെയ്യാൻ നിർമ്മിതബുദ്ധി അധിഷ്ടിത സംവിധാനം ഒരുക്കിയ വർഷമാണ് 2023. ഇതുവരെ 367 വിധിന്യായങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് ഹൈക്കോടതി വെബ്സൈറ്റിൽ ചേർത്തതായി കാണുന്നു. വളരെ ധനാത്മകമായ ചുവടുവെപ്പാണിത്. പക്ഷേ… നമ്മുടെ ഭരണഘടനയിൽ വിവക്ഷിച്ച രീതിയിൽ ജില്ലാകോടതികൾ ഉൾപ്പെടെയുള്ള കീഴ്കോടതികളെ മലയാളത്തിലാക്കാനുള്ള ചുവടുവെപ്പുകളൊന്നും ഇനിയും നടന്നതായി കാണുന്നില്ല. കീഴ്കോടതികൾ മലയാളത്തിലാവുക എന്നത് സാധാരണക്കാരൻ്റെ ആവശ്യമാണ്. അത്യാവശ്യമാണ്. അതിലൂന്നിയാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്.)
2011 ഫെബ്രുവരി മാസത്തിലാണെന്നാണോർമ്മ. അന്ന് ഞാൻ കണ്ണൂർ ജില്ലാ പ്രൊബേഷൻ ഓഫീസറായിരുന്നു. ജയിലിൽ കിടക്കുന്നവരുടെ മക്കൾക്ക് വിദ്യാ ഭ്യാസ ധനസഹായം നല്കുന്ന ഒരു ചടങ്ങിൽ സംബന്ധിക്കുന്നതിനായാണ് കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചേർന്നത്. ജയിലിലെ ആകെ തടവുകാരുടെ മൂന്നിലൊന്നും അവിടെയുണ്ട്. ഏകദേശം 500 ഓളം പേർ. നിറമില്ലാത്ത കോറ മുണ്ടുകളും കുപ്പായങ്ങളും അലസമായി ധരിച്ചവർ. ഒറ്റ നോട്ടത്തിൽ ഉത്സാഹിതരാണാ മനുഷ്യർ. മുഖം നഷ്ടപ്പെട്ട മനുഷ്യരും പ്രതീക്ഷകൾ ബാക്കിവെക്കാറുണ്ടല്ലോ. കൂട്ടിലടക്കപ്പെട്ട കിളികളും ഉത്സാഹം കാണിക്കാറുമുണ്ട്. അര മണിക്കൂറിലധികം സംസാരിച്ചു. തുടർന്ന് സംശയനിവാരണത്തിനുള്ള സമയമായി. സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിക്ക് ധനസഹായം നൽകില്ലേ എന്നതായിരുന്നു ഒരു സംശയം. മറുപടി പറയുന്നതിനിടയിൽ സദസ്സിലിരിക്കുന്ന എല്ലാവരോടുമായി ഒരു മറുചോദ്യം ചോദിച്ചു. നിങ്ങളിൽ എത്ര പേർക്ക് നിങ്ങളെ ഈ ജയിലിലേക്കയച്ച കോടതി ഉത്തരവ് വായിച്ചു മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്? വായിച്ചു മനസ്സിലാക്കാൻ കഴി ഞ്ഞവർ ഒന്ന് കൈ പൊക്കാമോ? ഉത്സാഹം മാഞ്ഞു പോയി. തലകൾ കുനിഞ്ഞു. കണ്ണുകൾ സിമൻ്റ് തറയിലെ മണൽ തരികളുടെ എണ്ണമെടുക്കാൻ തുടങ്ങി. ഒന്നുകൂടി നിർബന്ധിച്ചപ്പോൾ ഒന്ന് രണ്ടു പേർ പറഞ്ഞു. വക്കീൽ പറഞ്ഞു തന്നിട്ടുണ്ടെന്ന്. കോടതി ഉത്തരവ് നേരിൽ വായിച്ചു മനസ്സിലാക്കിയ ഒരാളെ പോലും ശിക്ഷാ തടവുകാർ മാത്രമുള്ള ആ ജയിലിൽ കാണാൻ കഴിഞ്ഞില്ല. അല്ലെങ്കിലും മൃഗങ്ങളെ തൊഴുത്തിൽ കെട്ടുമ്പോഴും കിളികളെ കൂട്ടിലടക്കുമ്പോഴും അവരുടെ ഭാഷയേതെന്നു നാം അന്വേഷിക്കാറില്ലല്ലോ. ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും കാവലാളായാണ് ഇന്ത്യയിൽ കോടതികൾ പ്രവർത്തിക്കേണ്ടത് എന്നാണ് നമ്മുടെ മഹത്തായ ഭരണഘടന വിളിച്ചോതുന്നത്. അതു തന്നെയാണ് ജനാധിപത്യവും. പക്ഷേ, ഒരു വ്യക്തിക്ക് ആധുനികസമൂഹം നൽകുന്ന എല്ലാ അവകാശങ്ങളെയും ഹനിക്കുന്ന ജയിലുകളിലേക്ക് പറഞ്ഞയക്കുമ്പോൾ പോലും അയാളുടെ ഭാഷയിൽ അക്കാര്യം പറയാൻ കഴിയാത്ത ഒരിടത്ത് ജനാധിപത്യം അനുഭവവേദ്യമാവുകയില്ല എന്നാണ് മേൽ സംഭവം കാണിക്കുന്നത്.
ഇന്ത്യയിൽ മേൽ രീതിയിൽ മനുഷ്യാവകാശ ലംഘനമുള്ള അധികം സ്ഥലങ്ങൾ ഉണ്ടാവില്ല. തമിഴ്നാട്ടിൽ അവരുടെ ഭാഷയിലാണ് കീഴ്കോടതികൾ പ്രവർത്തിക്കുന്നത്. കർണാടകത്തിൽ കന്നടയും മഹാരാഷ്ട്രയിൽ മറാത്തിയുമാണ് കീഴ്കോടതി ഭാഷ. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഹിന്ദിയിൽ തന്നെ കോടതികളിലെ ഉത്തരവുകൾ ഇറങ്ങുന്നു. ഗുജറാത്തിൽ ഗുജറാത്തിയിൽ തന്നെ ഹൈക്കോടതി പോലും പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രൊപ്പോസൽ രാഷ്ട്രപതിയുടെ മുൻപിലാണ്. ഹൈക്കോടതി തമിഴിലാക്കാനുള്ള പ്രൊപോസൽ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിൽ അഭിഭാഷകരുടെ നേതൃത്വത്തിൽ സമരം രൂക്ഷമാവുകയാണ്. പക്ഷേ പ്രാദേശിക ഭാഷയിലാവണം വിധിന്യായങ്ങൾ എന്ന് നിഷ്കർഷിക്കപ്പെട്ട ഗ്രാമീണകോടതികളിൽ പോലും ഉത്തരവുകൾ മലയാളത്തിലാവാതിരിക്കാൻ കേരളം അങ്ങേയറ്റം ശ്രദ്ധ ചെലുത്താറുണ്ട് എന്നതാണ് വാസ്തവം! 30 ഗ്രാമീണ കോടതികൾ ഉൾപ്പെടെ 528 കീഴ്കോടതികളാണ് കേരളത്തിൽ നിലനിൽക്കുന്നത്. ജനാധിപത്യമെന്നാൽ കേവലം വോട്ടു ചെയ്യലും അധികാരമേൽക്കലും മാത്രമായി തെറ്റിദ്ധരിക്കപ്പെടുന്ന ഒരു പ്രദേശത്ത് കൊളോണിയൽ ദാസ്യമനോഭാവത്തിന്റെയും ജനാധിപത്യവിരുദ്ധതയുടെയും ഉത്തമോദാഹരണമായി സാ ധാരണക്കാരൻറെ ഭാഷയിൽ സംസാരിക്കാത്ത കോടതി സംവിധാനം നിലനിൽക്കുന്നു എന്നതാണ് യാഥാർത്ഥ്യം.
കേരളത്തിലെ കൊളോണിയൽ പൂർവ നിയമവ്യവസ്ഥ
കൊളോണിയൽ ആധിപത്യത്തിനു മുൻപ് വിവിധ നാട്ടുരാജ്യങ്ങളായി വിഭജിതമായിരുന്നു മലയാളനാട്. ആധുനികപൂർവ്വ മലയാളനാട്ടിൽ ഇന്നത്തെ മട്ടിലുള്ള കോടതികൾ ഉണ്ടായിരുന്നില്ല. ജന്മികളും നാടുവാഴികളും അവരവരുടെ അധികാരപരിധിക്കകത്ത് അവർക്കു തോന്നിയവിധം നിയമങ്ങൾ നടപ്പിലാക്കി. അൽപ്പമെങ്കിലും ഏകീകൃതസ്വഭാവം കൈവന്നത് മാർത്താണ്ഡവർമ്മയുടെ കാലത്ത് തിരുവിതാംകൂറിലായിരുന്നു. ധർമ്മശാസ്ത്രങ്ങളും മനുസ്മൃതിയും ഉൾപ്പെടെ ബ്രാഹ്മണിക്കലായ നിയമങ്ങളുപയോഗിച്ചാണ് നിയമസംവിധാനങ്ങൾ പ്രവർത്തിച്ചത്. കൊച്ചിയും കോഴിക്കോട്ടും ഇതിൽനിന്നും ഏറെയൊന്നും വ്യത്യസ്തമായിരുന്നില്ല. നിയതമായ ഘടനയോ സ്ഥാപനരൂപങ്ങളോ അക്കാലത്ത് നിയമവ്യവസ്ഥയ്ക്കായി വികസിച്ചുവന്നിരുന്നില്ല. വിവിധ നാട്ടുരാജ്യങ്ങളുടേയും ഇടപ്രഭുക്കുളുടേയും ജന്മികളുടേയും സംഘാതം എന്ന നിലയ്ക്കാണ് മലയാളനാട്ടിലെ രാജ്യങ്ങൾ നിലനിന്നിരുന്നത്. മറ്റു മിക്ക ഇന്ത്യൻ സ്റ്റേറ്റുകളെയുമെന്നപോലെ മലയാളനാട് വമ്പൻ സാമ്രാജ്യങ്ങളുടെ നാട് ആയതുമില്ല. തിരുവിതാംകൂറിൽ മാർത്താണ്ഡവർ മ്മ എട്ടുവീട്ടിൽ പിള്ളമാരെയും ഇടപ്രഭുക്കളേയും അമർച്ചചെയ്ത് ഏകീകൃതമായ ഒരു രാജ്യം കെട്ടിപ്പടുത്തു. എങ്കിൽപ്പോലും സ്വതന്ത്ര സൈന്യങ്ങളും നിയമനടത്തിപ്പിന് അനുവാദമുള്ള ജന്മികളും അക്കാലത്തും നിലനിന്നിരുന്നു. മലബാർ ടിപ്പുവിൻ്റെ അധീനതയിലായതോടെയാണ് നികുതിപിരുവുകൾക്കും നിയമസംവിധാനങ്ങൾ ക്കും ആ പ്രദേശങ്ങളിൽ വ്യവസ്ഥയുണ്ടാവുന്നതും സ്ഥാപനസംവിധാനങ്ങൾ ഉയർന്നുവരുന്നതും.
സ്റ്റേറ്റും ജനങ്ങളും തമ്മിൽ നിലനിന്നിരുന്ന പ്രധാനബന്ധം നികുതി പിരിവിൻ്റേതായിരുന്നു. അതുപോലും ക്രമബദ്ധമായരീതിയിൽ വികസിച്ചിട്ടുണ്ടായിരുന്നില്ല. ‘നീതി’യെന്ന് വിളിക്കുന്ന ആധുനിക പരികൽപ്പന 19-ാം നൂറ്റാണ്ടുവരെ മലയാളി സാമൂഹിക ജീവിതത്തിൽ നിലനിന്നിരുന്നില്ല. വിലക്കുകളുടേയും, അരുതായ്മകളുടേയും, നിഷേധിക്കലിൻയും രൂപത്തിൽ ഓരോ ജാതി സമൂഹത്തേയും അവരവരുടെ അതിരുകൾ നിർണ്ണയിച്ച് അതിൽ തളച്ചിടുന്ന ‘അരുതായ്മവ്യവസ്ഥ’യായിരുന്നു അത്. അരുതായ്മകളാവട്ടെ ജാതിബന്ധങ്ങ ളെ കേന്ദ്രീകരിച്ചിരുന്നതും; ജാതിശുദ്ധിയെ മലിനപ്പെടാതെ സൂക്ഷിക്കുന്നതിനും ലംബമായ ജാതിശ്രേണിയെ അതേപടി നിലനിർത്തുന്നതിനും സംവിധാനം ചെയ്യപ്പെട്ടതാണ്. അരുതായ്മകൾലംഘിക്കപ്പെടുമ്പോൾ രാജാവോ, ജന്മികളോ, നാടുവാഴികളോ ശിക്ഷണനടപടികൾ കൈക്കൊള്ളുന്നു. ‘നീതി’യും, ‘മനുഷ്യരും’ ഇല്ലാത്ത ആധുനികപൂർവ്വസമൂഹത്തിലെ ജാതിശരീരങ്ങളും/ സമൂഹങ്ങളുമാണ് ഇത്തരത്തിൽ ശിക്ഷകൾക്ക് വിധേയമായത്; നടപ്പിലാക്കിയതും. അതുകൊണ്ടുതന്നെ നീതിന്യായ സംവിധാനം/ വ്യവസ്ഥ എന്നു വിളിക്കുന്നത് അനുചിതമായിരിക്കും. കുറച്ചുകൂടി അനുയോജ്യമായത് ‘അരുതായ്മവ്യവസ്ഥ’ എന്നു വിളിക്കുന്നതാവും.
ഈ അരുതായ്മവ്യവസ്ഥയിൽ വിവിധ ജാതികൾക്ക് അവരുടെതായ നിയമസംവിധാനങ്ങൾ പ്രവർത്തിച്ചിരുന്നു. ജാതി-നാട്ടാചാര മൂല്യവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് അവ പ്രവർത്തിച്ചത്. മലബാർ തീരപ്രദേശങ്ങളിലെ കടൽക്കോടതികൾ, ആദിവാസികൾക്കിടയിലെ ഊരുകൂട്ടങ്ങൾ, ജാതിത്തറകൾ, സ്മാർത്ത വിചാരവും ജാതിഭ്രഷ്ടം കൽപ്പിക്കാനുള്ള സംവിധാനങ്ങൾ തുടങ്ങി പലമട്ടിലുള്ള ‘അരുതായ്മവിചാരണ’ സംവിധാനങ്ങൾ അന്ന് പ്രവർത്തിച്ചിരുന്നു. ഇവയെ ആധുനിക കോടതികൾ, നീതിന്യായവ്യവസ്ഥ തുടങ്ങിയവയിലേക്ക് വിവർത്തനം ചെയ്ത് ഉപയോഗിക്കുന്നത് തെറ്റിദ്ധാരണാ ജനകമാവും. ആധുനികപൂർവ്വസമുഹത്തെ ശരിയാംവണ്ണം മനസ്സിലാക്കുന്നതിനും ഇതു തടസ്സമാണ്.
കൈവെട്ടുക, തലവെട്ടുക, ആനയെക്കൊണ്ട് ചവിട്ടി അരയ്ക്കുക, വലിച്ച് കീറുക, വിരലുകൾ മുറിച്ചുകളയുക, മുട്ടുതല്ലിയൊടിക്കുക, തിളച്ച എണ്ണയിൽ കൈമുക്കുക, മുതലകളുള്ള നദിയിൽ നീന്തിക്കുക, കഴുവേറ്റുക, കണ്ണുകൾ ചൂഴ്ന്നെടുക്കുക തുടങ്ങി വിവരണാതീതമായ ക്രൂരതയുടെ പര്യായങ്ങളായിരുന്നു ഇവിടത്തെ ശിക്ഷണനടപടികൾ. ശ്രേണീകൃതമായ ജാതിവ്യവസ്ഥയിലെ ഉച്ചനീചത്തങ്ങളായിരുന്നു ശിക്ഷണനടപടികൾ ഏതുവേണമെന്ന് തീരുമാ നിക്കുന്ന ഘടകം. മറിച്ച്, മനുഷ്യത്വമോ സമത്വമോ നീതിയോ ആയിരുന്നില്ല. ഇവ രൂപപ്പെടാത്ത സമൂഹങ്ങളായിരുന്നു അവ. അവികസിത ഫ്യൂഡൽ സമൂഹമായിരുന്നു നമ്മുടേത്. അതിലെ ഭൂവുടമ-ഉത്പാദനബന്ധങ്ങളും ഇത്തരം മൂല്യവ്യവസ്ഥയെ ഊട്ടി ഉറപ്പിക്കുന്നവയായിരുന്നു. പരസ്പരം കൈകോർത്ത് പിടിച്ചാണ് മൂല്യവ്യവസ്ഥയും ഭൂബന്ധങ്ങളും നിലനിന്നത്.
ബ്രിട്ടിഷ് കൊളോണിയലിസ്റ്റ് കാലത്തെ നീതി
ഫ്യൂഡൽ കാലഘട്ടത്തിൻ്റെ ‘അരുതായ്മാവ്യവസ്ഥയ്ക്ക്’ വിള്ളലേൽപ്പിച്ചുകൊണ്ടാണ് മലയാള നാട്ടിലേക്ക് കൊളോണിയൽ ശക്തികളുടെ ഇടപെടൽ നിയമവ്യവസ്ഥയ്ക്കുമേൽ ഉണ്ടായിട്ടുള്ളത്. 1661 ൽ ചാൾസ് രണ്ടിന്റെ രാജകൽപ്പനയുടെ ഫലമായി ബോംബെയിൽ ഇംഗ്ലീഷ് മാതൃകയിലുള്ള കോടതികൾ സ്ഥാപിച്ചു. 1686 ലും 1694 ലും ബംഗാൾ നവാബിൻ്റെ അനുമതിയോടെ ബംഗാളിലെ ചില പ്രദേശങ്ങളുടെ അവകാശം കൈവശപ്പെടുത്തിയ കമ്പനി ആ പ്രദേശങ്ങളിൽ സിവിൽ ക്രിമിനൽ അവകാശങ്ങളോടെ സെമീന്ദാരി കോടതികൾ സ്ഥാപിച്ചു. പിന്നീട് ബോംബെ, കൽക്കത്ത, മദ്രാസ് എന്നിവിടങ്ങൾ പ്രസിഡൻസികളാക്കുകയും, ഇംഗ്ലീഷ് നിയമവ്യവസ്ഥ പ്രാവർത്തികമാക്കുകയും ചെയ്തു. 1726 ൽ പ്രസിഡൻസികളിൽ മേയേഴ്സ് കോടതികൾ സ്ഥാപിച്ചു. 1757 ൽ പ്ലാസിയുദ്ധത്തിൽ ബ്രിട്ടീഷുകാർ വിജയിക്കുന്നതോടെ ബംഗാളിൽ അവർ അടിത്തറ ഉറപ്പിക്കുകയും 1765 ൽ ബംഗാൾ, ബീഹാർ, ഒറീസ എന്നീ പ്രദേശങ്ങളിൽ സിവിൽ കോടതികൾ സ്ഥാപിക്കുകയും ചെയ്തു. 1781, 1797 വർഷങ്ങളിൽ കമ്പനി ഭരണപ്രദേശങ്ങളിൽ ബ്രിട്ടീഷ് മാതൃകയിൽ കോടതികൾ സ്ഥാപിതമായി. കൊൽക്കത്തയിൽ സുപ്രീംകോടതി സ്ഥാപിക്കുകയും മദ്രാസ്, ബോംബെ എന്നിവിടങ്ങളിലെ റിക്കാഡേഴ്സ് കോടതികളുടെ പരിധി വിപുലീകരിക്കുകയും ചെയ്തു.
പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളിലുണ്ടായ നവോത്ഥാന മുന്നേറ്റത്തെതുടർന്ന് യൂറോപ്പ് അതിവേഗം ആധുനികവൽക്കരിക്കപ്പെടുകയും സുപ്രധാനമായ ശാസ്ത്രീയനേട്ടങ്ങൾ കൈവരിക്കുകയും ചെയ്തകാലമാണ് 18-ാം നൂറ്റാണ്ട്. യൂറോപ്പ് ശാസ്ത്രീയ വിപ്ലവങ്ങളെ പ്രായോഗികവൽക്കരിക്കുകയും വ്യാവസായിക വിപ്ലവം ആരംഭിക്കുകയും ചെയ്തിരുന്നു. യൂറോപ്യൻ ഫ്യൂഡലിസത്തിന്റെ അന്ത്യംകുറിച്ചു കൊണ്ടാണ് മുതലാളിത്ത ഉത്പാദന ബന്ധങ്ങൾ രൂപപ്പെട്ടത്. പുതുതായി ഉയർന്നുവന്ന മുതലാളിവർഗ്ഗം വ്യാപാര മുതലാളിത്തമെന്ന പുതിയഘട്ടത്തിലൂടെ ലോകം മുഴുവൻ കച്ചവടകേന്ദ്രങ്ങൾ സ്ഥാപിച്ചു. അതിന്റെ ഭാഗമായാണ് അവർ ഇന്ത്യയിലും ചുവടുറപ്പിച്ചത്. വ്യാപാര മുതലാളിത്തത്തിന്റെ ഭാഷ ഫ്രഞ്ച്, പോർച്ചുഗീസ്, സ്പാനീഷ്, ഇംഗ്ലീഷ് തുടങ്ങിയ യൂറോപ്യൻ ഭാഷകളിലാണ് പ്രാവർത്തികമായത്. ഇന്ത്യയിലത് ഇംഗ്ലീഷ്, ഫ്രഞ്ച്, പോർച്ചുഗീസ് ഭാഷകളിലായിരുന്നു. ഫ്രഞ്ചാവട്ടെ മാഹിയിലും പോണ്ടിച്ചേരിയിലും ഒതുങ്ങിപ്പോയി. ബ്രിട്ടീഷ് ആധിപത്യം ഭരണ, നീതിന്യായസംവിധാനങ്ങളിലെ ഇംഗ്ലീഷ് ഭാഷാധിപത്യമായിക്കൂടിയാണ് പ്രവർത്തിച്ചത്. യൂറോപ്യൻ ആധുനികതയുടെ മൂല്യങ്ങളെ സാംശീകരിക്കുകയും, ആധുനിക ഭരണകൂട നിയമവ്യവസ്ഥകളെ രാഷ്ട്രസംവിധാനത്തിന്റെ ഭാഗമാക്കുകയും ചെയ്ത ബ്രിട്ടീഷ് ഭരണകൂടം, തങ്ങളുടെ ചൂഷണരീതികളെ നിലനിർത്തിക്കൊണ്ട് ആധുനികമായ ഒരു നീതിന്യായ സംവിധാനത്തെ അവരുടെ ഭരണപ്രദേശങ്ങളിൽ പ്രയോഗിച്ചു. യൂറോപ്പിൽ ആവിർഭവിച്ച ‘ആധുനികമനുഷ്യ’നെ മുൻനിർത്തിയുള്ള ‘നീതി’ ബോധമാണ് ഈ കോടതികളുടെ പ്രത്യേകത. ഒപ്പം തങ്ങളുടെ കച്ചവട, വ്യാപാര, ഭരണ താൽപര്യങ്ങളെ സംരക്ഷിക്കും വിധവുമാണ് അവ സംവിധാനം ചെയ്യപ്പെട്ടത്. പരമ്പരാഗതമായ ഇന്ത്യൻ നിയമസംവിധാനങ്ങളെ നിരാകരിക്കുകയും, ജാതിയ്ക്ക് പകരം തെളിവിൻ്റെ അടിസ്ഥാനത്തിൽ കുറ്റങ്ങൾ നിർണ്ണയിക്കപ്പെടുകയും ചെയ്തു തുടങ്ങി. യൂറോപ്യൻ നവോത്ഥാന മുന്നേറ്റങ്ങളുടെ മൂല്യങ്ങളാണ് ഇവയുടെ പ്രചോദനായിരുന്നത്. അപ്പോഴും നിറത്തെ അടിസ്ഥാനപ്പെടുത്തിയ വംശീയത സജീവമായിതന്നെ പ്രവർത്തിക്കുന്നുണ്ടായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ പകുതിയോടെ ബ്രിട്ടീഷ് ഭരണപ്രദേശങ്ങളിൽ നീതിന്യായ സംവിധാനം ക്രമീകൃതമായ സ്ഥാപനമായി മാറിക്കഴിഞ്ഞിരുന്നു. 1833 ൽ മെക്കാളെ പ്രഭ അദ്ധ്യക്ഷനായി നിയമക്രോഡീകരണത്തിനു വേണ്ടി നിയമകമ്മീഷൻ നിലവിൽവന്നു. അതിനുശേഷം 1860 ൽ ഇന്ത്യൻ ശിക്ഷാനിയമവും (1862 ൽ നടപ്പാക്കി തുടങ്ങി) 1861 ൽ ക്രിമിനൽ നടപടിക്രമവും നിലവിൽ വരികയുണ്ടായി. 1859 ലെ രണ്ടാം നിയമകമ്മീഷൻ നിർദ്ദേശപ്രകാരം സിവിൽ നടപടിക്രമങ്ങൾ പരിഷ്കരിച്ചു. സിവിൽ കേസുകൾക്ക് മുൻസിഫ് കോടതി, സബ്കോടതി, ജില്ലാ കോടതി, ഹൈക്കോടതി എന്നിവയും ക്രിമിനൽ കേസുകൾക്ക് മജിസ്ട്രേറ്റു കോടതികളും (ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ്, മൂന്നാം ക്ലാസ്), സെഷൻസ് കോടതികളും സ്ഥാപിക്കുകയുമുണ്ടായി. സിവിൽ കേസുകളിൽ ഹൈക്കോടതി വിധിക്കെതിരെ പ്രിവി കൗൺസലിൽ അപ്പീൽ പോകാമായിരുന്നു. ചിലകേസുകളിൽ പ്രിവി കൗൺസലിൽ പോകാതെ നേരിട്ട് ഫെഡറൽ കോടതിയിൽ അപ്പീൽ പോകാൻ വ്യവസ്ഥയുണ്ടായിരുന്നു. ഇത്തരം സംവിധാനങ്ങളിലെ നിയമജ്ഞർ ആധുനിക നിയമപഠനം കഴിഞ്ഞ യൂറോപ്യൻമാർ തന്നെയായിരുന്നു. (ഇംഗ്ലിഷ് അറിയാവുന്ന മിടുക്കരായ കോടതി ഗുമസ്തരേയും പടി പടിയായി സ്ഥാനക്കയറ്റം നൽകി ജഡ്ജിമാരായി നിയമിച്ചിരുന്നു) ഭരണകൂടത്തിന്റെ ഭാഷ ഇംഗ്ലീഷായതുകൊണ്ടുതന്നെ അവർ കെട്ടിപ്പടുത്തനീതിന്യായസ്ഥാപനങ്ങളിലെ പ്രമുഖ ഭാഷയും ഇംഗ്ലീഷുതന്നെയായിരുന്നു. സൈനികശക്തി ഉപയോഗിച്ച് നാട്ടുരാജ്യങ്ങളെ കീഴ്പ്പെടുത്തി വിപുലമായ സാമ്രാജ്യം കെട്ടിപ്പടുക്കുമ്പോൾ, പ്രദേശിക വൈജാത്യങ്ങൾ കാരണം ഏകീകൃത രാഷ്ട്രത്തെ സാക്ഷാത്കരിക്കാൻ അവർക്ക് ബുദ്ധിമുട്ടായിരുന്നു. ബ്രിട്ടീഷ്സിവിൽ, ക്രിമിനൽ നടപടിക്രമങ്ങളുടെ ചുവടുപിടിച്ച് നിയമനിർമ്മാണം നടത്തുന്നതോടെയാണ് ഒറ്റ ഇന്ത്യ എന്ന സങ്കൽപ്പനം ഭൗതിക യാഥാർത്ഥ്യമായി ഭരണകൂടത്തിന്റേയും ജനങ്ങളുടെയും മുന്നിലേക്ക് വരുന്നത്. കമ്പനി ഭരണ പ്രദേശങ്ങളിൽ നിലനിന്നിരുന്ന നൂറുകണക്കിന് സാംസ്കാരിക വൈജാത്യങ്ങളും മൂല്യവ്യവസ്ഥകളും അതിനെ പിന്തുടരുന്ന അലിഖിത നിയമങ്ങളും ആധുനിക സാമ്രാജ്യ രൂപീകരണത്തിനും, വ്യാപാര മുതലാളിത്തത്തിൻ്റെ ഭരണസംവിധാനങ്ങൾക്കും യോജിച്ചതായിരുന്നില്ല. അവികസിതമായ ഫ്യൂഡൽ ഭരണസംവിധാനങ്ങൾ വികസിത വ്യാപാര മുതലാളിത്തത്തിൻ്റെ ഭരണകൂടരൂപത്തിന് അതിജീവിക്കാനും മുന്നോട്ടുപോകാനും തടസ്സങ്ങൾ സൃഷ്ടിക്കുന്നവയായിരുന്നു. അതുകൊണ്ടുതന്നെ ആധുനികമായ നിയമവ്യവസ്ഥയും ഭരണസംവിധാനങ്ങളും അവർക്ക് അത്യാവശ്യമായിരുന്നു. പരമ്പരാഗതമായ ഭൂബന്ധങ്ങളെ തകർത്തെറിഞ്ഞ് പുതിയ ഉത്പാദനബന്ധത്തെ സൃഷ്ടിച്ച നിയമങ്ങളെക്കുറിച്ച് ധാരാളം പഠനങ്ങൾ നിലവിൽ നടന്നുകഴിഞ്ഞിട്ടുണ്ട്. എന്നാൽ അടിസ്ഥാനപരമായി അവർ ഫ്യൂഡൽ ഘടനയെ ഇന്ത്യയിൽ പൂർണ്ണമായും തകർത്തില്ല.
സെക്രട്ടേറിയറ്റ് മാർച്ച് വ്യാവസായിക മുതലാളിത്തത്തിലേക്ക് കാലെടുത്തുവെച്ച തങ്ങളുടെ മാതൃരാജ്യത്തിന്റെ നിയമവ്യവസ്ഥകൾ ബ്രിട്ടീഷ് കൊളോണിയലിസ്റ്റ കൾക്ക് മാതൃകയായി. ഈ വമ്പിച്ച പരിവർത്തന പ്രക്രിയയുടെ നിയമ നിർമ്മാണങ്ങളുടെ ഭാഷ ഇംഗ്ലീഷായിരുന്നു. എന്നാൽ ഇംഗ്ലീഷറിയാത്ത ഒരു ജനതയെ ഭരിക്കുമ്പോൾ അവരുടെ പ്രാദേശികഭാഷകളിലേക്ക് അവ വിവർത്ത നം ചെയ്യേണ്ടിയിരുന്നു. താഴേതട്ടിലേക്കുള്ള നിയമനടത്തിപ്പ് അതുകൊണ്ടുതന്നെ പ്രാദേശിക ഭാഷകളിലാണ് നടന്നത്. മാത്രവുമല്ല ഭരണ സൗകര്യത്തിനുവേണ്ടി ‘ഭാരത സംസ്കാരത്തേയും ‘പാരമ്പര്യത്തേയും’ പരിഗണിക്കാനും അവർ ശ്രമിച്ചു. ഈ സംസ്കാരവും പാരമ്പര്യവുമാകട്ടെ സവർണ്ണവും വരേണ്യവുമായിരുന്നു. ഇതര വിഭാഗങ്ങൾക്ക് പാരമ്പര്യവും സംസ്കാരവും ഉള്ളതായിപ്പോലും പരിഗണിക്കപ്പെട്ടില്ല.
ഇതിനു പ്രധാന ചാലകശക്തിയായിമാറിയത് ഇൻഡോളജിസ്റ്റുകളുടെ പ്രവർത്തനങ്ങളാണ്. ഭാരതീയ പാരമ്പര്യത്തിന്റെ ‘മഹത്വത്തെ’ സ്ഥാനപ്പെടുത്താൻ അപ്പോഴേക്കും അവർക്കു സാധിച്ചിരുന്നു. സർ വില്യം ജോൺസിനെപ്പോലുള്ള ആദ്യകാല ഇൻഡോളജിസ്റ്റുകൾ നിയമരംഗത്തും പ്രവർത്തനനിരതരായിരുന്നു. 1783 ലാണ് കൊൽക്കത്തയിൽ സുപ്രീ കോടതി ജഡ്ജിയായി അദ്ദേഹം നിയമിതനായത്. അദ്ദേഹത്തെപ്പോലുള്ളവരുടെ സ്വാധീനം തദ്ദേശീയ നിയമസംഹിതകളെക്കൂടി ഉൾപ്പെടുത്തി സിവിൽ നിയമങ്ങളെ മാറ്റാൻ കൊളോണിയൽ ഭരണകൂടത്തെ പ്രേരിപ്പിച്ചു എന്നുകരുതാം. തദ്ദേശീയമായ മറ്റ് മാതൃകകളെ കണ്ടെത്താനോ, പരിഗണിക്കാ നോ കഴിയാതെ, ബ്രഹ്മണിക്കലും ജാതീയവുമായ നിയമങ്ങളാണ് സ്വീകരിക്കപ്പെട്ടതെന്ന് പോസ്റ്റ് കൊളോണിയൻ പഠനങ്ങൾ ഇവയെ വിമർശ നവിധേയമാക്കുന്നു.
ഇന്ത്യയിലെ കൊളോണിയൽ ശക്തികളുടെ ആധുനികീകരണത്തിൻ്റെ ഭാഷ ഇംഗ്ലീഷായിരുന്നു. പക്ഷേ, ആധുനികത പ്രവർത്തിച്ചത് അങ്ങനെയല്ല. മാത്രവുമല്ല ആംഗലേയഭാഷയുടെ സമ്പൂർണ്ണാധിപത്യം ഭാരതീയഭാഷകൾക്കുമേൽ സ്ഥാപിക്കാൻ ബ്രിട്ടീഷ് ഭരണത്തിനു സാധിച്ചതുമില്ല. സ്പാനീഷ് ആധിപത്യത്തിനു കീഴിൽ സ്വന്തം ഭാഷ ഉന്മൂലനം ചെയ്യപ്പെട്ട ലാറ്റിനമേരിക്കക്കാരുടെ അവസ്ഥ അതുകൊണ്ടുതന്നെ നമുക്ക് നേരിടേണ്ടിവന്നില്ല. നിയമവ്യവസ്ഥയിലെ മാറ്റത്തിനൊപ്പം വ്യാപകമായ ആംഗലേയ വിദ്യാഭ്യാസപ്രചാരണവും, അതുവഴി തങ്ങളുടെ മാനസിക അടിമകളെ സൃഷ്ടിക്കാനുള്ള പദ്ധതിയും കൊ ളോണിയലിസ്റ്റുകൾ നടപ്പിലാക്കി. പൂർണ്ണമായും അവ പ്രവർത്തിച്ചത് അങ്ങനെയല്ലെങ്കിലും കൊളോണിയലിസത്തിന്റെ സാംസ്കാരിക പദ്ധതി (സിവിലൈസേഷൻ പ്രൊജക്ട്) ബഹുമുഖ സംവിധാനങ്ങളാൽ ഇവിടെ നടപ്പിലാക്കപ്പെടുകയായിരുന്നു.
കോടതിഭാഷയെക്കുറിച്ചുള്ള നമ്മുടെ ചർച്ചകൾ അതുകൊണ്ടുതന്നെ വിപുലമായ ചരിത്രപ്രക്രിയയുടെ ഭാഗമായി വിശകലനം ചെയ്തുകൊണ്ടേ മുന്നോട്ട് പോകാൻ കഴിയുകയുള്ളൂ. സ്വാഭാവികമായി രൂപപ്പെട്ട ഭാഷ എന്നമട്ടിൽ അതിനെ സമീപിക്കുന്നതോ പഠനവിധേയമാക്കുന്നതോ അതുകൊണ്ടുതന്നെ ശരിയായിരിക്കുകയുമില്ല. പിന്നിട്ട ചരിത്രവഴികളെ സൂക്ഷ്മവിമർശനത്തിനു വിധേയമാക്കുമ്പോൾ മാത്രമേ ആധുനികതാ വിമർശനവും, അപകോളനീകരണത്തിന്റെ രാഷ്ട്രീയ ഇടവും ഭാഷാന്വേഷണത്തിൽ തുറന്ന് കിട്ടുകയുള്ളൂ.
മലയാളനാട്ടിലെ ആദ്യകാല കോടതികൾ-മലബാർ
മലയാളനാട്ടിൽ ആദ്യമായി ആധുനിക കോടതി രൂപപ്പെടുന്നത് 1792 ൽ ടിപ്പുവിൽ നിന്ന് മലബാർ ബ്രിട്ടീഷ് അധീനതയിലാകുന്നതോടെയാണ്. 1793 മാർച്ച് 18 ന് കോഴിക്കോട് പ്രവിശ്യയായി പ്രഖ്യാപിക്കപ്പെട്ടു. ബോംബെ ഗവർണറായിരുന്ന മേജർ ജനറൽ റോബർട്ട് അംബർ ക്രോമ്പിയുടെ കീഴിൽ വില്യം ഗാമുൾഫാർമർ’ മലബാർ പ്രവിശ്യയുടെ സൂപ്പർവൈസറും ചീഫ് മജിസ്ട്രേറ്റുമായി നിയമിതനായി.
മലബാർ ഭരണത്തിനുള്ള രൂപരേഖയിൽ ഇങ്ങനെ പറയുന്നു. “…പ്രജകളിൽ എല്ലാത്തരക്കാരുമായവരുടെ ജീവനും സ്വത്തും സംരക്ഷിക്കുകയും പ്രാചീനകാല നീതിമുറകളും, ആചാരസമ്പ്രദായങ്ങളും അനുശാസിക്കുംവിധം, അതേസമയം നമ്മുടെ ഇപ്പോഴുള്ള സംവിധാനങ്ങൾ ഈ വഴിക്ക് ചെലുത്തുന്ന താരതമ്യേന മയമുള്ള സമ്പ്രദായങ്ങൾ ഉൾക്കൊണ്ട് എല്ലാവർക്കും തത്തുല്യവും നിഷ്പക്ഷവുമായ നീതി സമ്പ്രദായം നടപ്പാക്കുകയും മതപരമായ വിശ്വാസങ്ങൾ ബഹുമാനിക്കുകയും …” (മലബാർ മാന്വൽ).
ടിപ്പുവിൽ നിന്നും മലബാർ ഏറ്റെടുത്ത വർഷം തന്നെ തലശ്ശേരിയിലും കോഴിക്കോടും ചെർപ്പുളശ്ശേരിയിലും ബ്രിട്ടീഷ് രീതിയിലുള്ള കോടതികൾ ആരംഭിച്ചു. തൊട്ടടുത്ത വർഷം ‘ദരോഗ’ഗൾ എന്ന പേരിൽ കൊയിലാണ്ടി, കണ്ണൂർ, താനൂർ, തിരുരങ്ങാടി, പൊന്നാനി, ചേറ്റുവ, പാലക്കാട് എന്നീ 7 സ്ഥലങ്ങളിൽ കൂടി പ്രാദേശിക കോടതികൾ ആരംഭിച്ചു. പ്രാദേശിക കോടതികളിലെല്ലാം മല യാളത്തിലായിരുന്നു നടപടിക്രമങ്ങൾ എന്നാണ് രേഖകളിൽ നിന്നും മനസ്സിലാവുന്നത്. 1802 ലെ കോൺവാലീസ് കോഡുപ്രകാരം നീതിന്യായ, നിർവ്വഹണ വകുപ്പുകളുടെ പ്രവർത്തനം വേർതിരിച്ചു. താഴ്ന്ന കോടതികളിൽ നിന്നുള്ള അപ്പീൽ ഉയർന്ന കോടതികൾ കേൾക്കാൻ തുടങ്ങി. തുടർന്ന് തലശ്ശേരിയിൽ ഒരു പ്രൊവിൻഷ്യൽ കോടതിയും, കോഴിക്കോടും തലശ്ശേരിയിലും ഓരോ ജില്ലാകോടതിയും സ്ഥാപിച്ചു. ഏറ്റവും ഉയർന്ന സിവിൽകോടതി സദർ അദാലത്തും, ക്രിമിനൽ കോടതി ഫൌജ്ദാരി അദാലത്തും ആയിരുന്നു. പ്രൊവിൻഷ്യൽ കോടതികൾ സിവിൽ കേസുകളും, സർക്യൂട്ട് കോടതികൾ ക്രിമിനൽ കേസുകളുമാണ് കൈകാര്യം ചെയ്തത്. ജില്ലാകോടതികൾ രണ്ടിനം കേസുകളും പരിഗണിച്ചു. മുസ്ലീംങ്ങ ളുമായി ബന്ധപ്പെട്ട കേസുകൾ ഖാസിമാരുടെ സഹായത്തോടെയും ഹിന്ദുക്കളുമായി ബന്ധപ്പെട്ടു കേസുകൾ നമ്പൂതിരിമാരുടെ സഹായത്തോടെയും പരിഹരിച്ചു. 1827ൽ മൺറോ റിപ്പോർട്ടിൻ പ്രകാരം കോൺവാലിസ് രീതി മാറി. ക്രിമിനൽ കേസുകളിൽ ജൂറികളെ നിയമിച്ചു. പ്രാദേശികഭാഷയിലായിരുന്ന കോടതി നടപടികൾ പലപ്പോഴും ഇംഗ്ലീഷിലേക്ക് തർജ്ജമചെയ്താണ് വിദേശ ജഡ്ജിമാർ മനസ്സിലാക്കിയത്. 1843 ൽ സർക്യൂട്ട് കോടതികൾ നിർത്തലാക്കി പകരം ജില്ലാ കോടതികൾ സ്ഥാപിച്ചു.
1862 ബ്രിട്ടീഷ് റോയൽ ചാർട്ടറിൻ്റെ അടിസ്ഥാനത്തിലുള്ള 1861 ലെ ഇന്ത്യ ഹൈക്കോർട്ട് ആക്ട് പ്രകാരം, വിക്ടോറിയ രാജ്ഞിയുടെ ഉത്തരവനുസരിച്ച് മദ്രാസ്, ബോംബെ, കൊൽക്കത്ത ഹൈക്കോടതികൾ സ്ഥാപിച്ചു. മദ്രാസ് ഹൈക്കോടതി പരിധിയിലാണ് മലബാർ ഉൾപ്പെട്ടിരുന്നത്.
തിരുവിതാംകൂർ
തിരുവിതാംകൂറിൽ ‘വ്യവഹാരമാല’ എന്ന പ്രാചീന സംസ്കൃതഗ്രന്ഥത്തിൻ്റെ അടിസ്ഥാനത്തിൽ ജാതി ഹിന്ദുക്കളുടെയും, മുഹമ്മദീയ നിയമങ്ങളുടെ അടിസ്ഥാനത്തിൽ മാപ്പിളമാരുടേയും, പഴയനിയമത്തിന്റെ അടിസ്ഥാനത്തിൽ ക്രിസ്തുമത വിശ്വാസികളുടെയും കുറ്റവും ശിക്ഷയും തീരുമാനിച്ചിരുന്നതായാണ് ചരിത്രരേഖകളിൽ നിന്നും പൊതുവെ മനസ്സിലാക്കാൻ കഴിയുന്നത്. അവർണനും സവർണനും തമ്മിൽ വ്യവഹാരം രൂപപ്പെട്ടാൽ എല്ലായ്പ്പോഴും സവർണനനുകൂലമായിരുന്നു നിയമം. ജാതി ഹിന്ദുക്കൾ നീതിയും ന്യായവും തീരുമാനിക്കാനായി ഉപയോഗിച്ച ‘വ്യവഹാരമാല’ വർണ്ണാശ്രമധർമ്മത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റവും ശിക്ഷയും തീരുമാനിച്ചത്. ഇതിൻ്റെ കർത്താവിനെ കുറിച്ചു വ്യക്തമായ ധാരണയില്ല. ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നീ വർണ്ണങ്ങളിൽ നിന്നും യഥാക്രമം ബ്രാഹ്മണനു മുന്തിയ പരിഗണനയും ശൂദ്രന് ഏറ്റവും കുറഞ്ഞ പരിഗണനയും എന്നതായിരുന്നു രീതി. വർണ്ണവ്യവസ്ഥയുടെ പുറത്തുള്ളവർക്ക് യാതൊരു പരിഗണനയും ഉണ്ടായിരുന്നില്ല എന്നും കാണാം. തിരുവിതാംകൂറിൽ വ്യവഹാരമാലയെ പരിഷ്കരിച്ചെഴുതാൻ ഗൌരി പാർതീഭായിയുടെ കാലത്ത് (1815-29) സുബ്രമണ്യശാസ്ത്രികളെയും ചോളദേശം അനന്തരാമശാസ്ത്രികളെയും തീരുമാനിച്ചതായിക്കാണുന്നുവെങ്കിലും അവരത് പരിഷ്കരിച്ചതിനു തെളിവൊന്നുമില്ല. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യനാളുകളിലാണ് തിരുവിതാംകൂറിലും നീതി ന്യായരംഗം ആധുനികവൽക്കരിക്കപ്പെടാൻ തുടങ്ങിയത്. നാട്ടാചാരങ്ങളേയും ധർമ്മശാസ്ത്രങ്ങളേയും മനുസ്മൃതിയേയും അടിസ്ഥാനപ്പെടുത്തി 34 ഭാഗങ്ങളുളള ‘ചട്ടവരിയോല’ പ്രസിദ്ധീകരിച്ചു.
ഹിന്ദു ജനങ്ങൾക്കായി മണ്ട്രോ സായിപ്പ് രൂപികരിച്ച പ്രസ്തുത നിയമരേഖ ‘മണ്ട്രോയുടെ ചട്ടവര്യോല് എന്ന് തുടർ ചരിത്രത്തിൽ അറിയപ്പെട്ടു. ഇതിന്റെ ഭാഗമായാണ് രാജാവ് നീതിന്യായ തലവനായുള്ള ആദ്യ കോടതികൾ തിരുവിതാംകൂറിൽ നിലവിൽ വന്നത് (തിരുവിതാംകൂർ ചരിത്രം). പത്മനാഭപുരം, തിരുവനന്തപുരം, മാവേലിക്കര, വൈക്കം, ആലുവ തുടങ്ങിയ സ്ഥലങ്ങളിൽ കോടതികൾ സ്ഥാപിച്ചു. കുറ്റത്തിന്റെ സ്വഭാവം, തെളിവുകൾ, സാക്ഷിവിവരങ്ങൾ, രേഖകൾ തുടങ്ങിയവ രേഖപ്പെടുത്തി സൂക്ഷിക്കാൻ തുടങ്ങിയത് ഇതോടു കൂടിയാണ്. എല്ലാ കേസുകളുടേയും, വിധിപ്പകർപ്പ് ഇരുകക്ഷികൾക്കും കൊടുക്കാൻ തുടങ്ങിയതും ഇക്കാലത്താണ്. ചെറിയ കേസുകൾ കേൾക്കുന്ന മുൻസിഫ് കോടതികൾ സ്ഥാപിക്കുകയും ആദ്യം സ്ഥാപിച്ച ഹുസൂർ കോടതി (അപ്പിൽ കോടതി) വേണ്ടുവെച്ച് ജില്ലാ കോടതികൾ രൂപീകരിക്കുകയും ചെയ്തു.
മലബാറിൽ തഹസിൽദാരായിരുന്ന ഇട്ടിരാരിയച്ചൻ കണ്ടപ്പൻ (കണ്ടൻ മേനോൻ) എന്നയാളെയായിരുന്നു ഹുസൂർ കച്ചേരിയിൽ ദിവാൻ പേഷ്കാർ പദവിയിൽ നിയമിച്ചത്. ഇദ്ദേഹമാണ് അന്ന് നിലവിലുള്ള നിയമങ്ങൾ ക്രമീകരിച്ചു പുതിയ വ്യവസ്ഥകളുടെ കരട് പകർപ്പ് തയ്യാറാക്കിയത്. അദ്ദേഹത്തിന് ഇംഗ്ലീഷ് അറിയില്ലായിരുന്നു. പകർപ്പ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് കോട്ടയം മിഷൻ പ്രസ്സിൽ അച്ചടിപ്പിച്ചു. 1839 ൽ അത് വിളംബരത്തിലൂടെ നിയമമായി പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഇതോടെയാണ് തിരുവിതാംകൂറിന്റെ നിയമവ്യവസ്ഥ കൊളോണിയൻ ഭാഷയിലേക്ക് മാറ്റപ്പെടുന്നത്. ചട്ടവരിയോലയുടെ ആധികാരിക പകർപ്പ് ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തതിലുടെ തിരുവിതാംകൂറിലെ നിയമവ്യവസ്ഥയെ നിയന്ത്രിക്കാൻ ബ്രിട്ടീഷ് ഭരണകൂടത്തിനു വഴി തെളിഞ്ഞുകിട്ടി. മനുഷ്യത്വഹീനമായ സമീപനങ്ങളെ ചെറുതായെങ്കിലും സ്വാധീനിക്കാൻ വൈദേശിക ഇടപെടലുകൾക്ക് സാധിക്കുകയും ചെയ്തു.
ഈ നിയമങ്ങൾ ക്രോഡീകരിക്കപ്പെട്ടത് ധർമ്മശാസ്ത്രങ്ങളുടേയും, ഈസ്റ്റിന്ത്യാ കമ്പനിയുടെ ഗവൺമെൻ്റിൻ്റെ കീഴിൽ നിലനിന്നിരുന്ന നിയമങ്ങളുടേയും വെളിച്ചത്തിലാണെന്ന് തിരു വിതാംകൂർ ചരിത്രത്തിൽ പി. ശങ്കുണ്ണി മേനോൻ പറയുന്നു. ജില്ലാ തലവൻ്റെ പേര് കാരിയക്കാരിൽ നിന്ന് തഹസിൽദാർ എന്നായി മാറി. 1861 ൽ ഇംഗ്ലീഷ് സിവിൽ ക്രിമിനൽ കോഡുകൾ ചില മാറ്റങ്ങളോടെ മാധവറാവുവിൻ്റെ കാലത്ത് തിരുവിതാംകൂറിലും നടപ്പിലാക്കി. ഇദ്ദേഹത്തിൻ്റെ കാലത്ത് ചെറുകേസുകൾ തീർപ്പാക്കാൻ നാടിന്റെ വിവിധഭാഗങ്ങളിൽ കോടതികൾ സ്ഥാപിക്കുകയുണ്ടായി. 1887 ൽ തിരുവിതാംകൂർ ഹൈക്കോടതി സ്ഥാപിക്കപ്പെട്ടു.
തിരുവിതാംകൂറിലെ കോടതികളിൽ മലയാളമായിരുന്നു ഉപയോഗിച്ചത് എന്നതിന് നിരവധി തെളിവുകളുണ്ട്. ഇംഗ്ലീഷുകാരുടെ ഇംഗിതത്തിനൊത്താണ് ഭരണം നടന്നതെങ്കിലും തിരുവിതാംകൂർ കോടതിയിലെ മിക്ക അഭിഭാഷകരും ചില ന്യായാധിപരും ഇംഗ്ലീഷ് അറിഞ്ഞുകൂടാത്തവരായിരുന്നു എന്ന് മള്ളൂർ ഗോവിന്ദപ്പിള്ള ഓർക്കുന്നു (1952 ലെ ആകാശവാണി പ്രഭാഷണം). നിയമങ്ങ ളെല്ലാം മലയാളത്തിൽ എഴുതപ്പെട്ടിരുന്നതായും ഉത്തരവുകളും നടപടിക്രമങ്ങളും മലയാളത്തിൽ പുറത്തിറങ്ങിയിരുന്നതായും പഴയ രേഖകളിൽ നിന്നും വ്യക്തവുമാണ്.
കൊച്ചിയിലെ കോടതികൾ
കൊച്ചിയിലും നീതിന്യായ പരിഷ്കരണം ആരംഭിക്കുന്നത് മൺറോയുടെ കാലത്താണ്. 1812 ൽ കാര്യക്കാരുടെ അവകാശം എടുത്തുകളയുകയും പകരം ശമ്പളത്തോടുകൂടി ജഡ്ജിമാരെ നിയമിക്കുകയും ചെയ്തു. തൃശൂരും തൃപ്പൂണിത്തു റയുമായിരുന്നു കോടതിയുടെ കേന്ദ്രങ്ങൾ, മേൽനോട്ട അധികാരങ്ങളോടെ ഒരു കോടതി എറണാകുളത്തും സ്ഥാപിച്ചു. 1817 ൽ അന്നത്തെ അസിസ്റ്റന്റ് റസിഡന്റ് ആയിരുന്ന ‘ലിയെറ്റ് ബ്ലാക്ക്’ പുറപ്പെടുവിച്ച വിളംബരം കൊച്ചിയിലെ നീതിന്യാ യവ്യവസ്ഥയിൽ വമ്പിച്ച മാറ്റങ്ങൾ വരുത്തി. കോടതി ഫീസ് കൊണ്ടു വരുന്നതും കക്ഷികൾക്ക് വേണ്ടി വക്കീലിനെ ഏർപ്പെടുത്താനുള്ള അവകാശം വരുന്നതും ഈ നിയമത്തിലൂടെയാണ്. 1819 ൽ ദിവാൻ നഞ്ചപ്പയുടെ കാലത്ത് ഉപകോടതികൾ ജില്ലാകോടതികളാക്കി മാറ്റി. നിർണ്ണായകമായ മറ്റൊരുമാറ്റം കക്ഷികളുടെ ജാതിനോക്കാതെ സിവിൽ ക്രിമിനൽ കേസുകളിൽ തീരുമാനമെടുക്കാനുള്ള അധികാരം ജില്ലാകോടതികൾക്ക് ലഭിച്ചതാണ് (കേരളചരിത്രം പു. 665).
1860-79 ൽ ദിവാൻ ശങ്കുണ്ണിമേനോന്റെ കാലത്തും നിയമവ്യവസ്ഥ വൻമാറ്റങ്ങൾക്ക് വിധേയമായി. സർക്യൂട്ട് കോടതികൾ നിർത്തലാക്കി. ജില്ലാ ക്രിമിനൽ കോടതികൾ സ്ഥാപിച്ചു. 1861 ൽ സദർകോടതി അപ്പീൽ കോടതിയാക്കി. സദർകോടതിക്ക് ഇന്നത്തെ ഹൈക്കോടതിയുടെ പദവിയുണ്ടാ യിരുന്നു. 1882 ൽ രാജാവിൻ്റെ കോടതി എന്ന പേരിൽ സുപ്രീംകോടതി സ്ഥാപിച്ചു. 1884 ൽ ബ്രിട്ടീഷ് ഇന്ത്യയുടേതിനു സമാനമായി പീനൽകോഡും ക്രിമിനൽ പ്രൊസീജിയർകോഡും കൊണ്ടുവന്നു. ജില്ലാ ജഡ്ജിമാർ സെഷൻസ് ജഡ്ജിമാരായി. 1900 ൽ അപ്പീൽ കോടതിയും താലൂക്ക് കോടതികളും യഥാക്രമം ഹൈക്കോടതിയും ജില്ലാ കോടതിയുമാക്കി. രാജാവിന്റെ കോടതി 1938 ൽ കൊച്ചി ഹൈക്കോടതി ആയും 1949 ൽ തിരു-കൊച്ചി ഹൈക്കോടതി ആയും അവസാനം കേരള ഹൈക്കോടതി ആയും മാറി.
കൊച്ചിയിലും കോടതി ഭാഷയായി ഉപയോഗിച്ചിരുന്നത് പ്രധാനമായും മലയാളമായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം രൂപപ്പെട്ട തിരു-കൊച്ചി ഹൈക്കോടതി നടപടികൾക്കുള്ള ഭാഷ മലയാളമാക്കാൻ ട്രാവൻകൂർ -കൊച്ചിൻ അഡ്വക്കേറ്റ്സ് അസോസിയേഷൻ 1950 ഫെബ്രുവരി 28 നു ഒരു പ്രമേയം പാസ്സാക്കി. തുടർന്ന് ചീഫ് സെക്രട്ടറി കെ ജി മേനോൻ തിരു-കൊച്ചി ഹൈക്കോടതി നടപടികൾക്കു മലയാളം ഉപയോഗിക്കാം എന്ന് 02-09-1950 നു ഉത്തരവിറക്കി. അങ്ങനെ തിരു-കൊച്ചി ഹൈക്കോടതിയിൽ പോലും മലയാളമായിരുന്നു ഭരണഭാഷ.
കോടതികളും സാമൂഹികമാറ്റവും
ഭാഷാ സംസ്ഥാനരൂപീകരണത്തിൻ്റെ ഭാഗമായി തിരു-കൊച്ചി-മലബാർ ഏകീകരണത്തോടെ 1956 നവംബർ 1 ന് കേരള ഹൈക്കോടതി എറണാകുളത്ത് പ്രവർത്തനം ആരംഭിച്ചു. 1950 ജനുവരി 26 ന് ഫെഡറൽ കോടതി പ്രവർത്തനം അവസാനിപ്പിച്ച് ഭരണഘടനാ പ്രകാരം സുപ്രീംകോടതി നിലവിൽ വന്നിരുന്നു.
പത്തൊൻപതാം നൂറ്റാണ്ടിൽ തുടങ്ങി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിവരെ സംഭവിച്ച നിയമവ്യവസ്ഥയിലെ വമ്പിച്ച മാറ്റങ്ങളാണ് ആധുനിക കേരളത്തെ നിർമ്മിച്ചതിൽ ഒരുഘടകം. ജാതി സമൂഹങ്ങളായിരുന്ന മലയാളനാട്ടിൽ ആധുനികവ്യക്തികൾ രൂപംകൊള്ളുന്നതും രാജവാഴ്ചയിലെ പ്രജകളിൽനിന്ന് വ്യത്യസ്തമായി രാഷ്ട്രസംവിധാനത്തെ അടിസ്ഥാനപ്പെടുത്തിയ ആധുനികപൗരൻമാർ ഉണ്ടാവുന്നതും ഈ കാലഘട്ടത്തിലാണ്. ഈ പൗരത്വത്തെ കേന്ദ്രീകരിച്ചാണ് സമത്വം, നീതി, മനുഷ്യൻ, സ്വാതന്ത്ര്യം തുടങ്ങിയ ആശയാവലികൾ ഉടലെടുത്തതും, മലയാളിയുടെ കർതൃത്വത്തിൻ്റെ ഭാഗമായി മാറിയതും.
അരുതായ്മവ്യവസ്ഥയിൽ പ്രവർത്തിച്ചത് ശ്രേണീവൽകൃത ജാതീയതയിലെ നിഷിദ്ധതകളും ഫ്യൂഡൽ വർഗ്ഗത്തിൻ്റെ സ്വേച്ഛാധികാരവുമായിരുന്നെങ്കിൽ, കൊളോണിയൽ സ്റ്റേറ്റിനകത്തെ ജനങ്ങൾ സമന്മാരായ ആധുനിക പൗരന്മാരായിരുന്നു. നിയമങ്ങൾ പൗരന്മാർക്ക് ഒരുപോലെ ബാധകമായിരുന്നു. പടിഞ്ഞാറൻ ആധുനികതയിൽ സംഭവിച്ച അതേ കാര്യങ്ങൾ, അതേമട്ടിൽ ഇവിടെ ആവർത്തിച്ചു എന്ന് ഇതിനർത്ഥമില്ല. സവിശേഷ സംസ്കാരത്തിൻ്റെ മാദ്ധ്യമീകരണത്തിലൂടെ സംഭവിച്ച കൊളോണിയൽ ആധുനികതയായിരുന്നു ഇവിടുത്തെ പ്രത്യേകത.
കൊളോണിയൻ ഭരണകൂടം വികസിപ്പിച്ച ആധുനിക കോടതികളും നിയമസംവിധാനങ്ങളും മനുഷ്യൻ എന്ന ആശയത്തെ കേന്ദ്രീകരിച്ച ‘നീതി’ എന്ന പരികൽപ്പനയിൽ അടിസ്ഥാനമാക്കിയാണ് പ്രവർത്തിച്ചത്. അതാവട്ടെ പൗരൻമാർക്ക് ‘അവകാശങ്ങൾ’ നൽകുന്നു. നൽകപ്പെട്ട അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ അത് ചോദ്യം ചെയ്യാനും നിയമപരമായി നേടിയെടുക്കാനും പൗരനു കഴിയുന്നു. അതുകൊണ്ടുതന്നെ ആധുനികമായ നീതിബോധത്തെ, കൊളോണിയൽ ഭരണമാണ് നമുക്ക് സംഭാവന ചെയ്തത്. പത്തൊൻപത് ഇരുപത് നൂറ്റാണ്ടുകളിലെ വമ്പിച്ച സാമൂഹികപ്രക്രിയയിലൂടെയാണ് മലയാളി മനുഷ്യനായത്. മേൽവിവരിച്ച കോടതിചരിത്രം അതുകൊണ്ടുതന്നെ ആധുനികമലയാളി സൃഷ്ടിക്ക പ്പെടുന്നതിന്റെ ചരിത്രമാണ്. അധികാരവുമായി ബന്ധപ്പെട്ട ഇതിൻ്റെ ഉപരിഘടനയാവട്ടെ ആംഗലേയഭാഷയിലാണ് പ്രവർത്തിച്ചത്. ഭരണ, നിയമ നടത്തിപ്പുകളുടെ ബ്രിട്ടീഷ് സൗകര്യത്തിനുവേണ്ടി അധികാരഭാഷ താഴെത്തട്ടിലേക്കുകൂടി വ്യാപിപ്പിക്കാൻ തുടങ്ങി.
കൊളോണിയൻ നീതിന്യായത്തിന്റെ പ്രവർത്തനങ്ങളിൽ ഒരു ഇരട്ടസ്വഭാവം നമുക്കു ദർശിക്കാനാവും. അതു ദേശീയസമരങ്ങളോടും, കോളനിവിരുദ്ധസമരങ്ങളോടും വെച്ചുപുലർത്തിയ നിലപാടുകൾ തികച്ചും മർദ്ദനപരവും മനുഷ്യത്വരഹിതവുമായിരുന്നു. അതിൽ ഒരേ സമയം അധിനിവേശ യൂറോപ്യൻ മനുഷ്യനും അധികാരരഹിത കൊളോണിയൻമനുഷ്യനും ഉള്ളടങ്ങിയിട്ടുണ്ട്. ആദ്യകാലങ്ങളിൽ യൂറോപ്യർ ചെയ്ത കുറ്റകൃത്യങ്ങൾ വിചാരണചെയ്യാൻ തദ്ദേശീയ ജഡ്ജിമാർക്ക് അവകാശമുണ്ടായിരുന്നില്ല. പിൽക്കാലത്ത് യൂറോപ്യരുടെ കടുത്ത എതിർപ്പിനെ മറികടന്നുകൊണ്ടാണ് കൊളോണിയൽ സർക്കാർ പുതിയ നിയമം കൊണ്ടുവന്നത്. നി യമവ്യവസ്ഥയെക്കുറിച്ച് നിലനിന്ന ദീർഘമായ ഈ വ്യവഹാരമണ്ഡലത്തിൻ്റെ മുഖ്യഭാഷ ഇംഗ്ലീഷായിരുന്നു. പതുക്കെ അത് പ്രാദേശിക ഭാ ഷാവ്യവഹാരങ്ങളിലേക്ക് അരിച്ചിറങ്ങുകയായിരുന്നു. രാഷ്ട്രസംസ്ഥാപനവും സൈനികമേൽക്കോയ്മയും സാധാരണഗതിയിൽ സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങളായിരുന്നില്ല. എന്നാൽ ഏകീകൃത നിയമവ്യവസ്ഥയും നീതിന്യായ സംവിധാനങ്ങളും, അവകാശങ്ങളും, ഇംഗ്ലീഷ് വിദ്യാഭ്യാസവും ജനങ്ങളുടെ ഭൗതിക ജീവിതത്തിൽ നേരിട്ട് ഇടപെട്ടു. അത് ആധുനികമലയാളി കർതൃത്വങ്ങളെ നിർമ്മിച്ചെടുത്തു ഭൂബന്ധങ്ങളും, കുടുംബഘടനയും വിപ്ലവകരമായ മാറ്റത്തിനുവിധേയമായി.
പ്രാദേശിക കോടതികളിൽ മലയാളം ഉപയോഗിക്കുമ്പോഴും അധികാരത്തിൻ്റെ ഭാഷ എന്ന നിലയിൽ ഇംഗ്ലീഷ് അതിൻ്റെ വരേണ്യ സ്വഭാവം ഈ വ്യവഹാരങ്ങളിലും സാമൂഹിക മാറ്റങ്ങളിലും ഉടനീളം നിലനിർത്തി. മലയാളം മാത്രം അറിയാവുന്ന വാദിക്കും, പ്രതിക്കും, ജഡ്ജിക്കുമൊക്കെ ഭാവനാത്മകതലത്തിൽ മോഹിപ്പിക്കുന്ന അധികാരഭാഷയായി ഇംഗ്ലീഷ് പ്രവർത്തിച്ചു. അതിന്റെ തുടർച്ച പദവികളും, സ്റ്റാറ്റസുകളുമൊക്കെയായി നമ്മുടെ കോടതികളെയും പൊതുമണ്ഡല ത്തെയും കീഴടക്കി.
ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ സ്വാധീനം
പത്തൊൻപതാം നൂറ്റാണ്ടിൻ്റെ പകുതിയോടെയാണ് ഇംഗ്ലീഷ് നിയമ വിദ്യാഭ്യാസം ഇന്ത്യയിൽ ആരംഭിച്ചത്. 1857 ൽ മൂന്ന് യൂണിവേഴ്സിറ്റികളിൽ നിയമപഠനം ആരംഭിച്ചു. അതിലൊന്ന് മദ്രാസ് യൂണിവേഴ്സിറ്റിയാണ്. 1875 ൽ തിരുവനന്തപുരം ലോ കോളെജും, 1891 ൽ മദ്രാസ് ലോ കോളേജും നിലവിൽ വന്നു. 1837 ൽ മദ്രാസ് ക്രിസ്ത്യൻ കോളെജും 1840 ൽ പ്രസിഡൻസി കോളേജും (മദ്രാസ്) സ്ഥാപിക്കപ്പെട്ടു. തിരുവനന്തപുര ത്ത് ആരംഭിച്ച മഹാരാജാസ് ഫ്രീ സ്കൂൾ (1834) 1866 ൽ ആയില്യം തിരുനാളിന്റെ ഭരണകാലത്ത് മദ്രാസ് യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്ത്, യൂണിവേഴ്സിറ്റി കോളെജ് നിലവിൽ വന്നു. അന്നാരംഭിച്ചതും പിന്നീട് നിലവിൽ വന്നതുമായ ലോ കോളെജുകൾക്കും നിയമ സർവകലാശാലകൾക്കും രൂപത്തിലും ഭാവത്തിലും ഇന്നും ഗൌരവമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല എന്നാണ് മനസ്സിലാവുന്നത്. എൽ. എൽ. ബി പരീക്ഷകളും മലയാളത്തിൽ എഴുതാൻ കഴിയണം.
ഒരു വാഹനാപകടത്തിൽ നട്ടെല്ലിന് ക്ഷതമേറ്റ് ചക്രകസേരയിലായിപ്പോയ ബിജു പോൾ തന്റെ നാല്പത്തി അഞ്ചാം വയസ്സിൽ തൃശൂർ ലോ കോളേജിൽ എൽ. എൽ. ബി. പഠിക്കാൻ ചേർന്നു. മലയാളത്തിലാണ് തനിക്കു കാര്യങ്ങൾ ആവിഷ്കരിക്കാൻ കഴിയുക എന്നതിനാൽ തന്നെ മലയാളത്തിൽ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് കാണിച്ചു ബിജു ഒരു അപേക്ഷ കോഴിക്കോട് സർവകലാശാലയിൽ 2019 ൽ സമർപ്പിച്ചു. പക്ഷേ സർവകലാശാല ഭിന്നശേഷിക്കാരനായ ആ ബിരുദവിദ്യർത്ഥിയുടെ അപേക്ഷ നിഷ്കരുണം തള്ളി. മിക്ക ബിരുദ പരീക്ഷകളും സർവകലാശാലയിൽ മലയാളത്തിൽ എഴുതാം. പക്ഷേ എൽ. എൽ. ബിയുടെ കാര്യത്തിൽ അതില്ല. എൽ. എൽ. ബിക്ക് ക്ലാസ്സുകൾ എല്ലാം നടക്കുന്നത് മലയാളത്തിൽ തന്നെ. അവസാനം പരീക്ഷ വരുമ്പോൾ ഇംഗ്ലീഷിൽ പരീക്ഷ എഴുതാനായി ഗൈഡ് പുസ്തകങ്ങളുടെ പിന്നാലെ പോവാൻ നിർബന്ധിതരാവുകയാണ് മിക്ക കുട്ടികളും എന്നതാണ് വാസ്തവം. 2019-22 ബാച്ചിലെ വിദ്യാർഥിയായ ബിജുവിനെ പോലെ പിന്നോക്ക സാഹചര്യത്തിൽ നിന്നും വരുന്ന നിരവധി കുട്ടികൾ അവരുടെ ആശയങ്ങൾ സത്യസന്ധമായി ആവിഷ്കരിക്കാൻ പരീക്ഷ മലയാളത്തിലാക്കണം എന്ന് ആഗ്രഹിക്കുന്നവ രാണ്. കോടതിഭാഷ മലയാളമാക്കുന്നതിനായി ഹൈക്കോടതി ജഡ്ജസ് കമ്മറ്റി മുന്നോട്ടുവെച്ച പ്രധാന ആശയങ്ങളിൽ ഒന്നായിരുന്നു നിയമ കോളേജുകളിലെ അധ്യയനം മലയാളത്തിലാക്കൽ എന്നത് ഇതുമായി ചേർത്തു വായിക്കേണ്ടതാണ്.
ഇംഗ്ലീഷ് വിദ്യാഭ്യാസം വ്യാപകമാവുകയും സമൂഹത്തിലെ ഉന്നതജാതികളിലെ പുതിയ തലമുറ വിദ്യാഭ്യാസം നേടാൻ ആരംഭിക്കുകയും ചെയ്തു. പുതിയ തൊഴിൽ മേഖലകൾ ആവിർഭവിച്ചു. തറവാടുകളെ കേന്ദ്രീകരിച്ചുള്ള ഉപജീവനമാർഗ്ഗം ഉപേക്ഷിച്ചുകൊണ്ട് ഗുമസ്തപ്പണിയും വക്കിൽ പണിയും ഉപജീവനമാർഗ്ഗമാവുന്ന പുതിയ തൊഴിൽ മേഖലകൾ ഉയർന്നുവന്നു. ഇതിലേക്ക് ആകർഷിക്കപ്പെട്ടത്. പ്രധാനമായും സമ്പന്ന നായർ ജന്മികുടുംബങ്ങളിലെ പുതുതലമുറയാണ്.
ഇവരിൽനിന്ന് ധാരാളംപേർ നിയമപഠനത്തിനായി മദ്രാസിലേക്കും മൈസൂറിലേക്കും ബോംബെയിലേക്കും മറ്റും പോവുകയുണ്ടായി. (ആദ്യകാല നോവലുകൾ കാണുക) നിയമപഠനം കഴിഞ്ഞ് തിരിച്ചത്തിയ ഇവരെ കാത്തിരുന്നത് പുതിയ തൊഴിൽ മേഖലയും, പരമ്പരാഗത തറവാടിത്ത ജന്മി അധികാരങ്ങളേക്കാൾ ശക്തമായ ബ്രിട്ടീഷ്ഭരണകൂടത്തിൻ്റെ അധികാരബന്ധവുമാണ്. ഇംഗ്ലീഷ് സംസാരിക്കാൻ അറിയാമെന്നത് തന്നെ നേരിട്ട് വൈദേശികഭരണവുമായി ഐക്യപ്പെടാനും അതുവഴി അധികാരത്തെ സ്വാംശീകരിക്കാനുമുള്ള വഴിയായിരുന്നു. കോടതികളിൽ ജഡ്ജിയാവുക, വക്കീലാവുക, ഗുമസ്തനാവുക തുടങ്ങിയവ ജന്മിത്ത അധികാരത്തോട് ഇടയാനോ, ചേർന്ന് നിന്ന് പുതിയതരം അധികാരശക്തിയെ നേടാനോ ഉള്ള മാധ്യമമായിരുന്നു. ഇതവർക്ക് പ്രതീകാത്മക മൂലധനം നൽകി.
ബ്രിട്ടീഷ് ഭരണകൂടത്തിനാകട്ടെ തങ്ങളുടെ അധികാരശക്തിയെ പരമാവധി താഴെതട്ടിലെത്തിക്കാൻ തദ്ദേശീയ മനുഷ്യവിഭവശേഷി ആവശ്യമുണ്ടായിരുന്നു. ഇങ്ങനെ ഉയർന്നുവന്ന വിദ്യാസമ്പന്നരായ സവർണമധ്യവർഗ്ഗത്തെ ഭരണകൂടം വേണ്ടത്ര സ്വാംശീകരിച്ചു. ഇവരുടെ സഹായത്തോടുകൂടിയാണ് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി മലയാളനാട്ടിലെ നിയമസംവിധാനങ്ങളേയും, സ്ഥാപനങ്ങളേയും ക്രമീകരിക്കാനും വ്യവസ്ഥപ്പെടുത്താനും വൈദേ ശികാധിപത്യത്തിനു കഴിഞ്ഞത്. കൊളോണിയൻ കർതൃത്വങ്ങളെ വ്യാപകമായി സൃഷ്ടിക്കാൻ കൊളോണിയൻ വിദ്യാഭ്യാസപദ്ധതിക്ക് സാധിച്ചു എന്നതിന്റെ തെളിവുകൾ ആദ്യകാല നോവലുകളായ ഇന്ദുലേഖ, ശാരദ, മീനാക്ഷി, സുകുമാരി തുടങ്ങിയവയിൽ കാണാവുന്നതാണ്.
നിയമപഠനം ഔദ്യോഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമാവുകയും അതിനായി പ്രത്യേക കോളജുകളും മറ്റും ആരംഭിക്കുകയും ചെയ്തതോടെയാണ് താഴെത്തട്ടിലെ കോടതികളിലും കൊളോണിയൻ നിയമവ്യവസ്ഥ പഠിച്ചിട്ടുള്ള ന്യായാധിപൻമാർ ഉണ്ടായി തുടങ്ങിയത്. ഈ പ്രക്രിയ പൂർത്തിയായതോടെ നീതിന്യായ സംവിധാനം ക്രമീകൃതമായ സ്ഥാപനമായി മാറി. ഒപ്പം ഇംഗ്ലീഷ് ഭാഷയിലേക്കു കൂടി വ്യാപിച്ചു. അത് ഭരിക്കുന്നവരും ഭരണീയരും തമ്മിലുള്ള അന്തരത്തെ ഉറപ്പിച്ചെടുത്തു. ഭരണകൂടത്തിൻ്റെ ഭാഷയും പൊതുജനങ്ങളുടെ ഭാഷയും രണ്ടായി മാറി. പൊതുജനങ്ങൾ ഭാഷാപരമായി നീതിന്യായ സംവിധാനങ്ങളിൽനിന്ന് അന്യ വൽക്കരിക്കപ്പെട്ടു. ഈ അന്യവൽക്കരണം സാധാരണ ജനങ്ങൾക്കുമേൽ കോടതിയെ അതാര്യമായ അധികാരകേന്ദ്രമായി പ്രതിഷ്ഠിച്ചു. ഈ ഭൗതികമാറ്റങ്ങളെ സാംസ്കാരികവും പ്രതീകാത്മകവുമാക്കുന്ന നിരവധി ബലങ്ങൾ കൊളോണിയൻ അധികാരവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിട്ടുണ്ട്. അതിൽ പ്രധാനം മുൻസൂചിപിച്ചപോലെ ഇംഗ്ലീഷിൽ സംസാരിക്കുകയും ഇംഗ്ലീഷ് ഭരണത്തോട് ചേർന്ന് നിൽക്കുകയും ചെയ്യുകവഴി കൈവരുന്ന പ്രതീകാത്മക അധികാരമാണ്. അത് നാട്ടുഭാഷയെ/ മലയാളത്തെ ചെറുതാക്കുകയും, അധികാരരഹിതമാക്കുകയും ചെയ്തു. അതുകൊണ്ട് ശാരദയിൽ കൊളമ്പ് എന്ന് ക്ലബ്ബിനെ വിളിക്കുമ്പോൾ നമ്മൾ ചിരിച്ചു. അപ്പോഴും നിയമനടപടികളെ പൂർണ്ണമായും മലയാളത്തിൽ നിന്ന് മുക്തമാക്കാൻ കൊളോണിയൽ ഭരണകൂടത്തിന് കഴിഞ്ഞിരുന്നില്ല. കാരണം തദ്ദേശീയരെ സംസ്കാരമുള്ളവരാക്കണമെങ്കിൽ (സിവിലൈസ്ഡ്) തദ്ദേശീയ ഭാഷയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത് അനിവാര്യമായിരുന്നു.
കോടതിഭാഷയും ഭരണഘടനയും
വിവിധ ഭാഷകളും ഉപദേശീയതകളുമായി പിരിഞ്ഞിരിക്കുന്ന രാജ്യത്തെ ഒന്നിപ്പിച്ചുനിർത്തുന്നതിൽ ഭരണഘടന നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്. ഭാഷാസംസ്കരങ്ങളെ ഉൾക്കൊള്ളാനും അവയെ വേണ്ടും വിധം പരിഗണിക്കാനും ഇതിന് സാധിക്കുകയും ചെയ്യുന്നുണ്ട്. ഭരണഘടനയുടെ 343 മുതൽ 351 വരെയുള്ള അനുച്ഛേദങ്ങളിലാണ് ഭരണഭാഷയെക്കുറിച്ച് പ്രതിപാദിക്കുന്നത്. അനുച്ഛേദം 348 ലാണ് സുപ്രിംകോടതി ഹൈക്കോടതി തുടങ്ങയവയിലെ ഭാഷയെക്കുറിച്ച് പറയുന്നത്. സുപ്രീംകോടതിയിലും, ഹൈക്കോടതിയിലും, ആക്ടുകൾ, ബില്ലുകൾ മുതലായവയ്ക്കും ഉപയോഗിക്കേണ്ട ഭാഷ ഇംഗ്ലീഷ് ആയിരിക്കണമെന്ന് ഭരണഘടന നിഷ്കർഷിക്കുന്നു. ഇതാകട്ടെ പതിനഞ്ചു വർഷം കഴിഞ്ഞ് പാർലമെന്റ് നിയമം മൂലം മറ്റുവിധത്തിൽ വ്യവസ്ഥചെയ്യുന്നതുവരെ തുടരേണ്ടതുമാണ്. എന്നാൽ പാർലമെൻ്റിന് ബോധ്യപ്പെടുകയാണെങ്കിൽ പതിനഞ്ചുവർഷത്തിനു ശേഷം ഇംഗ്ലീഷ് ഉപയോഗിക്കുന്നത് നിർത്തലാക്കാനും ഹിന്ദിയോ മറ്റു പ്രാദേശികഭാഷകളോ ഉപയോഗിക്കാനോ ഭരണഘടന അധികാരം നൽകുന്നുണ്ട്.
ഇവിടെ ഒരു കാര്യം വ്യക്തമാണ്. സുപ്രിം കോടതിയും ഹൈക്കോടതികളും ഒഴികെയുള്ളവ പ്രാദേശിക ഭാഷകളിൽ തന്നെ ആവണം എന്നാണ് ഭരണഘടനാശില്പികളും ഭരണഘടനാ നിർമ്മാണസഭയും വിവക്ഷിച്ചത്. ഇന്ത്യയിലെ സിവിൽ നടപടിക്രമങ്ങൾ വകുപ്പ് 137, 1963 ലെ ഔദ്യോഗിക ഭാഷാനിയമം വകുപ്പ് 7 എന്നിവയും ഇക്കാര്യം അരക്കിട്ടുറപ്പിക്കുന്നവയാണ്. ഇന്ത്യൻ യൂണിയനിലെ മിക്ക സംസ്ഥാനങ്ങളും ആ പാത പിന്തുടരുകയും ഹൈക്കോടതികൾ കൂടി പ്രാദേശികഭാഷയിലാക്കാനുള്ള നിർദ്ദേശങ്ങൾ ഗവർണർമാർ വഴി രാഷ്ട്രപതിക്കു മുൻപിൽ എത്തിക്കുകയും ചെയ്തു. പക്ഷേ കേരളത്തിൽ ഒരു സബ് കോടതി പോലും ഇപ്പോഴും മലയാളികരിക്കപ്പെട്ടിട്ടില്ല. വ്യക്തിപരമായ താൽപ്പര്യം ഉപയോഗിച്ചുകൊണ്ട് വളരെ ചുരുക്കം ന്യായാധിപർ കുറച്ചുകാലം മുമ്പുവരെ മലയാളത്തിൽ വിധി പ്രസ്താവനകൾ നടത്തിയിരുന്നു. പക്ഷേ ഇപ്പോൾ അതും കുറ്റിയറ്റു പോയതായാണ് മനസ്സിലാക്കുന്നത്. ഇവിടെ ജനങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന നീതിന്യായ സംവിധാനം അവരുടെ ഭാഷയിലല്ലാതെ പ്രവർത്തനം നടത്തുന്നതോടെ അവർ നീതിനിർവ്വഹണ പ്രക്രിയയിൽ നിന്ന് അന്യവൽക്കരിക്കപ്പെടുകയാണ് ചെയ്യുന്നത്.
നമ്മുടെ ഭരണഘടനാ നിർമ്മാതാക്കൾ ഫെഡറൽ രാഷ്ട്രസംവിധാനവുമായി ബന്ധപ്പെട്ട ബഹുഭാഷാദേശീയതകളുടെ ജനാധിപത്യത്തിന്റെ പ്രശ്നമായി ഭാഷാവിഷയത്തെ കൈകാര്യം ചെയ്തിട്ടുണ്ട്. ആത്യന്ത്യകമായി ജനാധിപത്യസംവി ധാനത്തിന്റെ ഉള്ളടക്കത്തെ ശക്തിപ്പെടുത്തുന്ന ഘടകമായി ഭാഷയെ പരിഗണിച്ചതുകൊണ്ടാണ് പതിനഞ്ചു വർഷത്തിനുശേഷം സുപ്രിംകോടതിയിലും ഹൈക്കോടതിയിലും ഉൾപ്പെടെ ഭാഷാമാറ്റത്തെ അവർ അംഗീകരിച്ചത്. കൊളോണിയൽ ഭരണത്തിന്റെ തുടർച്ചയിൽനിന്ന് ആരോഗ്യകരമായി ഭാഷയെ മുക്തമാക്കുന്നതിനുള്ള തയ്യാറെടുപ്പിന്റെ കാലമായിവേണം പതിനഞ്ചുവർഷത്തെ കണക്കാക്കാൻ. അതാവട്ടെ പൊടുന്നനെയുണ്ടാവുന്ന മാറ്റം സൃഷ്ടിക്കാൻ സാദ്ധ്യതയുള്ള ക്രമരാഹിത്യത്തെ തടയുന്നതിന് ഉദ്ദേശിച്ചിട്ടുള്ളതുമായിരുന്നു. എന്നാൽ നമ്മുടെ ഭരണകർത്താക്കളും ഉദ്യോഗസ്ഥ സംവിധാനങ്ങളും കൊളോണിയൻ ഗൃഹാതുരതയിൽ തുടരുകയും ദേശീയ സ്വാതന്ത്ര്യസമരത്തിൻ്റെ രാഷ്ട്രീയ ഉള്ളടക്കത്തെ പൂർത്തികരിക്കാൻ ഭാഷാമാറ്റം അനിവാര്യമാണെന്ന് തിരിച്ചറിയാതെപോവുകയും ചെയ്തു. പടിഞ്ഞാറൻ വിദ്യാഭ്യാസം ലഭിച്ചവരും ആംഗലേയത്തോടും അതിന്റെ കൊളോണിയൻ സംസ്കാരത്തോടും ആഭിമുഖ്യം പുലർത്തിയതു കാരണമാണ് ഇങ്ങനെ സംഭവിച്ചത്. ഇംഗ്ലീഷ് ഭാഷയെ നമ്മുടെ ഭാഷയ്ക്കൊപ്പം നിർത്തുന്ന സാഹോദര്യമായിരുന്നില്ല മറിച്ച് പ്രാദേശിക ഭാഷകൾക്കുമേലുള്ള ശ്രേഷ്ഠപദവിയാണ് പലപ്പോഴും ഇംഗ്ലിഷിനു നൽകപ്പെട്ടത് എന്നതാണ് പ്രശ്നം.
കൊളോണിയൽ രാജ്യങ്ങളിലൊഴികെ എല്ലായിടത്തും അവരവരുടെ മാതൃഭാഷയിലാണ് കോടതി വ്യവഹാരങ്ങൾ നടക്കുന്നത്. കോടതി നടപടിയും ഉത്തരവുകളും മാതൃഭാഷയിൽ പൗരർക്ക് ലഭിക്കുമ്പോഴേ ജനാധിപത്യം സാർത്ഥകമാവുകയുള്ളു. ഇംഗ്ലീഷ് ഭാഷയ്ക്കും കോടതികളിൽ നിന്നും അടിമത്തത്തെ കുടഞ്ഞുകളഞ്ഞതിൻ്റെ ഒരു ചരിത്രമുണ്ട്. 1730 നു മുൻപ് ലാറ്റിനും ഫ്രഞ്ചുമായിരുന്നു ബ്രിട്ടനിൽ കോടതി നടപടികൾക്ക് ഉപയോഗിച്ചിരുന്നത്. 1730 ൽ ജോർജ് രണ്ടാമൻ പാസാക്കിയ നിയമത്തിനുശേഷമാണ് ബ്രിട്ടനിലെ കോടതികളിൽ ഇംഗ്ലീഷ് ഉപയോഗിക്കാനാരംഭിച്ചത്. അത് ജനാധിപത്യത്തിലേക്കുള്ള നിർണ്ണായകമായ മുന്നേറ്റങ്ങളിലൊന്നായി കണക്കാക്കാവുന്നതാണ്. ഇവിടെയാകട്ടെ സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്കു ശേഷവും കോടതിനടപടികൾ ഇംഗ്ലീഷിൽ തുടരുന്നു.
ഭാഷാമാറ്റത്തിനുള്ള ശ്രമങ്ങൾ
കോടതി നടപടികൾ മലയാളത്തിലാക്കുന്നതിൽ കേരളരൂപീകരണം മുതൽ ചില പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. അതാവട്ടെ ഇതുവരെ വിജയത്തിലെത്തിയിട്ടില്ല. 1969 ൽ ഭരണഭാഷ മലയാളമാക്കുന്നതിനുള്ള പ്രഖ്യാപനം നടന്നു. വിവിധ വകുപ്പുകളിൽ ഭരണം മലയാളത്തിലാക്കുന്നതിനുള്ള ഉത്തരവിനൊപ്പം ഹൈക്കോടതിക്ക് കീഴിലെ സിവിൽ ക്രിമിനൽ കോടതി നടപടികൾക്ക് മലയാളം ഉപയോഗിക്കാവുന്നതാണെന്ന് സർക്കാർ നിർദ്ദേശിച്ചു. 1973 മെയ് 11 ന്റെ ഉത്തരവിലെ പ്രത്യേകത നോട്ടിഫിക്കേഷൻ പ്രകാരം കേരളഹൈക്കോടതിക്ക് കീഴിൽ വരുന്ന എല്ലാ സിവിൽക്രിമിനൽ കോടതികളിലും ഇംഗ്ലീഷോ അല്ലെങ്കിൽ മലയാളമോ ഉപയോഗിക്കാമെന്ന് പറയുന്നതാണ്.
1975 ലെ കേരള സർക്കാരിൻ്റെ ഔദ്യോഗിക ഭാഷാവകുപ്പിന്റെ ഉത്തരവിൽ (56025/ ഔ.ഭാ.വ/75/പ.വ.1975 ജൂൺ 20) മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഔദ്യോഗികതലത്തിലുള്ള ചർച്ചയുടെ നടപടിക്കുറിപ്പുകളെ മുൻനിർത്തി ഇങ്ങനെ പറയുന്നു. “7.6.1973 ലെ യോഗത്തിൽ കീഴ്കോടതികളിലെ ഉത്തരവുകളും, വിധിന്യായങ്ങളും കഴിയുന്നേടത്തോളം മലയാളത്തിൽ പുറപ്പെടുവിക്കേണ്ടതിന് ആവശ്യമായ ഉത്തരവുകൾ ചീഫ് ജസ്റ്റിസ് നൽകണമെന്ന് അദ്ദേഹത്തോട് അഭ്യർത്ഥിക്കുകയുണ്ടായി. ഇത് എത്രത്തോളം ഫലവത്തായി നടപ്പിലാക്കുന്നുവെന്നുള്ള വിവരം ഹോം ഡിപ്പാർട്ട്മെൻ്റ് ശേഖരിക്കേണ്ടതാണന്ന് തീരുമാനിച്ചു.” യോഗങ്ങളും തീരുമാനങ്ങളും മുറപോലെനടക്കുകയല്ലാതെ അതു പ്രായോഗികവൽക്കരിക്കാൻ ഇതുവരെയും കഴിഞ്ഞില്ല.
1978 മുതൽ 82 വരെ അഞ്ചുവർഷക്കാലയളവിൽ ഭരണഭാഷയും കോടതിഭാഷയും മലയാളമാക്കാനുള്ള പ്രവർത്തനപദ്ധതികൾ നിർദ്ദേശിക്കപ്പെട്ടു.ഇതിൻ പ്രകാരം 1978 – 79 ൽ വില്ലേജുതലം മുതൽ താലൂക്കുതലം വരെ എല്ലാ ഓഫീസുകളിലും സ്ഥാ പനങ്ങളിലും ഔദ്യോഗികഭാഷ മലയാളമാകണമെന്ന് തിരുമാനിച്ചു. 1974-80 ൽ താലൂക്ക് തലം വരെ എല്ലാ കോടതികളും ഔദ്യോഗികഭാഷ മലയാളത്തിലാണെന്ന് ഉറപ്പുവരുത്തുക. 1980-81 ൽ ഇത് ജില്ലാതലത്തിലേക്കും, 1981-82 ൽ സംസ്ഥാന തലത്തിൽ കോടതികൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളിലും ഔദ്യോഗികഭാഷ മലയാളമായിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ അവയും ഫലവത്തായില്ല. ഇതേത്തുടർന്ന് കോടതിഭാഷ മലയാളമാക്കുന്നതിനെക്കുറിച്ച് പഠിച്ച് ശുപാർശകൾ സമർപ്പിക്കാൻ 1985 ൽ സർക്കാർ ജസ്റ്റിസ് കെ.കെ.നരേന്ദ്രൻ അദ്ധ്യക്ഷനായ സമിതിയെ നിയോഗിച്ചു. 1987 ൽ കമ്മറ്റി റിപ്പോർട്ട് സമർപ്പിച്ചു. അതിൽ ഉങ്ങനെ പറയുന്നു. “സാധാരണക്കാരനായ വ്യവഹാരിക്കും കോടതി നടപടികൾക്കും മദ്ധ്യേ നിലകൊള്ളുന്ന ഇംഗ്ലീഷ് ഭാഷയാകുന്ന ഇരുമ്പുമറ മാറ്റിയാലല്ലാതെ സാധാരണക്കാർക്ക് നമ്മുടെ കോടതി നടപടികളിൽ കൂടുതൽ സജീവമായി സഹകരിക്കാൻ സാധിക്കില്ല. അതുകൊണ്ട് എന്തെല്ലാം തടസ്സങ്ങളുണ്ടെങ്കിലും അതൊക്കെ തരണം ചെയ്ത് കോടതിഭാഷ മലയാളമാക്കുന്ന പ്രക്രിയ മുഴുമിപ്പിക്കാതെ നിവൃത്തിയില്ല.
കോടതിഭാഷ മലയാളമാക്കേണ്ടതുണ്ടോ? അതോ ഇംഗ്ലീഷ് തന്നെ മതിയോ? എന്ന് ഇന്ന് പങ്കിടുന്ന മദ്ധ്യവർഗ്ഗ ആശങ്കപോലും ഇല്ലാതെയാണ് കമ്മറ്റി അതിന്റെ റിപ്പോർട്ടിൽ പരാമർശങ്ങൾ നടത്തിയിരിക്കുന്നത്. കോടതിഭാഷ മലയാളമാക്കുന്നതിനെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും ഉന്നയിച്ച (ഇന്നും ഉന്നയിക്കുന്ന) ആശങ്കകൾക്ക് വ്യക്തമായ പരിഹാരങ്ങൾ സമിതി നിർദ്ദേശിക്കുകയുണ്ടായി.
നിയമങ്ങളുടെ മലയാളപരിഭാഷകളുടെ അഭാവമാണ് മുഖ്യമായും ആളുകൾ ചൂണ്ടി ക്കാട്ടിയത്. ഇംഗ്ലീഷിൽ ഉപയോഗിക്കുന്ന നിയമപദങ്ങൾക്ക് തത്തുല്യമായ മലയാളപദങ്ങളില്ലാത്തതും പലരും ചൂണ്ടിക്കാണിച്ചു. (ഇവ രണ്ടും തന്നെയാണ് ഇപ്പോഴും നിലനിൽക്കുന്ന പ്രധാനമായ എതിർവാദഗതിയും.) ഇതുമായി ബന്ധപ്പെട്ടു കമ്മറ്റിയുടെ പ്രധാന നിർദ്ദേശങ്ങൾ ഇവയായിരുന്നു.
1) ലോ കോളേജുകൾ നിയമസംബന്ധവും വിധി സംബന്ധവുമായ കാര്യങ്ങൾ വിശദീകരിക്കുന്ന പ്രസിദ്ധീകരണമെന്ന നിലയിൽ മലയാളത്തിൽ ലോ ജേണലുകൾ ആരംഭിക്കുക.
2) മലയാളത്തിൽ ചുരുക്കെഴുത്ത് എഴുതുന്നതിനുള്ള ആളുകളേയും മലയാളം ടൈപ്പിങ്ങ് അറിയാവുന്ന ടൈപ്പിസ്റ്റുകളേയും നിയമിക്കുക.
3) നിയമ വിദ്യാഭ്യാസം മലയാളത്തിലാക്കുക. ഉത്തർപ്രദേശിൽ 1960 മുതൽ നിയമവിദ്യാഭ്യാസം ഹിന്ദിയിലാണ്. രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ബിഹാർ ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും നിയമവിദ്യാഭ്യാസം പ്രാദേശികഭാഷകളിലാണ്.
4) വിധിന്യായം മലയാളത്തിലെഴുതുന്നത് ന്യായാധിപൻമാർക്ക് പരിശീലനം നൽകുക. ഡയറക്ടറേറ്റ് ഓഫ് ട്രെയിനിംഗ് എന്ന സ്ഥാപനത്തിന് ഈ ചുമതല ഏറ്റെടുക്കാവുന്നതാണ്.
5) കോടതിഭാഷ മലയാളത്തിലാക്കാൻ നിയമവിദ്യാഭ്യാസം മലയാളത്തിലാകുന്നതുവരെ കാത്തിരിക്കേണ്ടതില്ല.
6) മുൻസിഫ്, മജിസ്ട്രേറ്റ് തസ്തികകളിലേക്ക് നിയമനം നടത്തുമ്പോൾ മലയാളത്തിൽ വിധിന്യായങ്ങളും മറ്റും എഴുതുന്നതിനുള്ള കഴിവുകൂടി പരിശോധിക്കാവുന്നതാണ്.
7) കീഴ്കോടതി നടപടികൾ മലയാളത്തിലെഴുതാം എന്ന നിർദ്ദേശം ഇപ്പോൾ തന്നെയുണ്ട്. അതിൻ്റെ അടിസ്ഥാനത്തിൽ ഇപ്പോൾ തന്നെ മലയാളത്തിൽ വിധി പ്രസ്താവിച്ചു തുടങ്ങാവുന്നതാണ്.
8) മലയാളത്തിൽ നല്ല വിധിന്യായങ്ങളും കൂടുതൽ വിധിന്യായങ്ങളും എഴുതുന്ന ന്യായാധിപർക്ക് പ്രോത്സാഹനമായി പ്രതിഫലം നൽകുന്നത് നന്നായിരിക്കും. ഇതിൻ്റെ ചുമതല ഹൈക്കോടതിക്കായിരിക്കണം.
9) നിയമപദകോശം നിർമ്മിക്കുക.
ഹൈക്കോടതിയുടെ ജഡ്ജസ് കമ്മറ്റി
നരേന്ദ്രൻ കമ്മിറ്റി റിപ്പോർട്ടിനു മുകളിൽ അഭിപ്രായം അറിയിക്കാൻ സർക്കാർ ഹൈക്കോടതിക്ക് കത്തെഴുതി. ഹൈക്കോടതി 3 അംഗ ജഡ്ജസ് കമ്മറ്റിയെ പരിശോധനക്കായി നിയോഗിച്ചു. ജസ്റ്റിസ് കെ. പി. മേനോൻ ആയിരുന്നു കമ്മറ്റി അധ്യക്ഷൻ. ജസ്റ്റിസ് നരേന്ദ്രനും സമിതി അംഗങ്ങളും അതിഭീകരമായ എന്തോ അപരാധം നീതിന്യായ സംവിധാനത്തോടു ചെയ്തു എന്നു തോന്നും വിധമാണ് ആ റിപ്പോർട്ടിലെ ഓരോ വരിയും എഴുതപ്പെട്ടത്. എല്ലാ നിയമങ്ങളുടെയും വിവർത്തനം, പ്രത്യേക നിയമ ജേർണൽ, ഒരു ഗ്ലോസ്സറി, ആവശ്യമായ മലയാളം ടൈപ് റൈറ്ററുകളും ടൈപിസ്റ്റുകളുടെ തസ്തികകളും, ജുഡീഷ്യൽ ഓഫീസർമാർക്ക് പരിശീലനം എന്നിവ കൂടാതെ ലോ കോളെജുകളിലെ അധ്യയനം മലയാളത്തിലായാലേ കോടതിഭാഷ മലയാളമാക്കാൻ കഴിയൂ എന്നുകൂടി അവർ അഭിപ്രായപ്പെട്ടുകളഞ്ഞു. ഇതെല്ലാം ചെയ്യാൻ 10 വർഷ കാലയളവായിരിക്കും പ്രായോഗികം എന്നുകൂടി ജഡ്ജസ് കമ്മറ്റി അഭിപ്രായപ്പെട്ടു. ഹൈക്കോടതി തലത്തിൽ ഒരു മേൽനോട്ട സെൽ രൂപീകരിക്കണമെന്നും, കീഴ്കോടതികളുടെ ഉത്തരവുകൾ വിവർത്തനം ചെയ്യേണ്ടി വരുന്നത് ജോലികൾ ഇരട്ടിപ്പിക്കുന്നതിന് ഇടയാക്കുമെന്നും കമ്മറ്റി ഓർമിപ്പിക്കുന്നു. ചുരുക്കത്തിൽ മലയാളമാക്കുന്നതിൽ കമ്മറ്റിക്ക് യാതൊരു താല്പര്യവുമില്ല എന്ന് ധ്വനിപ്പിക്കുന്നതായിരുന്നു കമ്മറ്റി റിപ്പോർട്ട് എന്ന് സാരം. 21-08-1987 നാണ് കമ്മറ്റി റിപ്പോർട്ട് നൽകിയത്. 23-03-1988 നു പ്രസ്തുത റിപ്പോർട്ട് നടപ്പാക്കാനായി ആമുഖ കത്ത് സഹിതം ഹൈക്കോടതി സർക്കാരിലേക്ക് അയച്ചു. ജഡ്ജസ് കമ്മറ്റി നിർദേശിച്ച 10 വർഷ കാലയളവ് 5മുതൽ 7 വരെ ആക്കാൻ ആമുഖ കത്തിൽ ഹൈക്കോടതി തയ്യാറായി. ഇ. കെ നായനാറുടെ നേതൃത്വത്തിൽ മന്ത്രി സഭ അധികാരത്തിൽ വന്ന സമയമായിരുന്നു അത്. സാക്ഷരതാ യജ്ഞം കേരളത്തിലലയടിക്കുന്ന കാലം. പക്ഷേ മലയാളത്തെ കോടതിയിലേക്ക് കയറ്റാനുള്ള യജ്ഞത്തെ മുന്നോട്ടു കൊണ്ടുപോവാൻ അന്നും സാധിച്ചില്ല.
മന്ത്രിമാരുടെ ഉന്നതതല സമിതി
23-03-1988 ന്റെ ജഡ്ജസ് കമ്മറ്റി ശിപാർശയിന്മേൽ കൂടുതൽ കാര്യങ്ങൾ ആലോചിക്കാനായി 2007 മാർച്ച് 17 ആം തീയതി ഹൈക്കോടതിയുടെ കമ്മിറ്റി മുറിയിൽ ഉന്നതതല സമിതി യോഗം ചേർന്നു. സർക്കാരിനെ പ്രതിനിധീകരിച്ചു ഔദ്യോഗികഭാഷ സെക്രട്ടറിയും ഭാഷാവിദഗ്ദനും പങ്കെടുത്തു. ഹൈക്കോടതിയിലെ 2 റജിസ്ട്രാർമാരും യോഗത്തിൽ എത്തി. എന്നാൽ മുഖ്യമന്ത്രി അധ്യക്ഷനായി ഒരു കമ്മറ്റി ഉണ്ടാവണം എന്നല്ലാതെ പ്രായോഗികതലത്തിൽ ഒരു ചെറിയ തീരുമാനം പോലും കൈക്കൊള്ളാൻ അവർ തയ്യാറായില്ല. അങ്ങനെ മുഖ്യമന്ത്രി അധ്യക്ഷനും ആഭ്യന്തര മന്ത്രി ,നിയമ മന്ത്രി എന്നിവർ അംഗങ്ങളുമായി വീണ്ടും ഒരു ഉന്നതതല സമിതി ജഡ്ജസ് കമ്മിറ്റി നിർദ്ദേശം നടപ്പാക്കാനായി 21 വർഷത്തിന് ശേഷം (24-01- 2009) നിലവിൽ വന്നു. നിയമ വകുപ്പിലെ പരിഭാഷാ വിഭാഗം അഡി.സെക്രട്ടറിയെ പ്രവർത്തനം ഏകോപിപ്പിക്കുവാൻ ചുമതലപ്പെടുത്തുകയും ചെയ്തു. 2002 ജൂലൈ 17 നു തന്നെ കോടതിഭാഷ മലയാളമാക്കുന്നതിനായി ഒരു ലോ ജേർണൽ തുടങ്ങാൻ സർക്കാർ ഉത്തരവിട്ടിരുന്നു. എന്തുചെയ്യാം… എല്ലാം ഉണ്ടായിട്ടും വഞ്ചി സെക്രട്ടറിയെറ്റിൽ നിന്നനങ്ങിയില്ല.
2012 ൽ ഒരു പ്രസിദ്ധീകരണ സെൽ സെക്രട്ടറിയേറ്റിൽ തുടങ്ങുകയും 5 പ്രധാന തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തു. ‘നിയമധ്വനി’ എന്ന പേരിൽ ഒരു ജേർണൽ ഏതാനും ലക്കങ്ങൾ ഇറക്കിയതൊഴിച്ചാൽ ഗൌരവമായ പണിയൊന്നും കോടതിഭാഷാ കാര്യത്തിൽ നടത്താൻ സെല്ലിനും കഴിഞ്ഞില്ല.
എതിർവാദങ്ങൾ
കോടതി നടപടികൾ മലയാളത്തിലാക്കുന്നതിനെതിരെ ഉയരുന്ന പ്രധാന വാദഗതികൾ ഇവയാണ്.
1) നിയമങ്ങളും ചട്ടങ്ങളും മലയാളത്തിൽ ലഭ്യമല്ല.
2) ഇംഗ്ലീഷിലെ നിയമ പദാവലികൾക്ക് അനുയോജ്യമായ മലയാളപദങ്ങളില്ല.
3) നിയമപദങ്ങൾ സങ്കീർണ്ണമായ സാങ്കേതിക ഭാഷയിലാണ്. അതിനാവശ്യമായ പദസമ്പത്ത് നമുക്കില്ല.
4) സുപ്രീം കോടതിയിലേക്കും മറ്റും പോകുന്ന കേസുകൾ കൈകാര്യം ചെയ്യാൻ മലയാളമായാൽ ബുദ്ധിമുട്ടാകും/വൈകും.
5) ഹൈക്കോടതി ജഡ്ജിമാർക്ക് പ്രാദേശിക ഭാഷ അറിയില്ല.
6) നിയമപഠനം ഇംഗ്ലീഷിലാണ്. അതുകൊണ്ടു തന്നെ കോടതി നടപടികൾ ഇംഗ്ലീഷിലായിരിക്കണം.
ഇവയിൽ മിക്കതിനും 1987 ൽ നരേന്ദ്രൻ കമ്മീഷന്റെ റിപ്പോർട്ടിൽ തന്നെ വ്യക്തമായ മറുപടിയും നിർദ്ദേശിക്കുന്നുണ്ട്. അവ നമ്മൾ നേരത്തെകണ്ടു കഴിഞ്ഞതാണ്. ഈ വാദഗതികളുടെ അടിത്തറ കോടതി സംവിധാനങ്ങൾ നിലനിൽക്കുന്നതും പ്രവർത്തിക്കുന്നതും കോടതി എന്ന സ്ഥാപനത്തിലെ ആളുകൾക്ക് വേണ്ടിയാണ് എന്നതത്രെ. കോടതി നടപടികൾ ജഡ്ജിമാരുടേയും, വക്കീലൻമാരുടേയും, ഗുമസ്തൻമാരുടേയും സൗകര്യങ്ങൾക്ക് വേണ്ടിയാണോ പ്രവർത്തിക്കുന്നത്? പ്രവർത്തിക്കേണ്ടത്? തീർച്ചയായും അല്ല. സാധാരണക്കാരായ ജനസഞ്ചയത്തിനെ സാമാന്യനീതി ലഭിക്കുന്നതിനും, ഭരണകൂടത്തിന് ജനങ്ങളെ നിയന്ത്രിക്കുന്നതിനുമുള്ള സംവിധാനമാണ്. നീതിതേടി ചെല്ലുന്നവർക്ക് വേണ്ടിയാണ് കോടതികൾ പ്രവർത്തിക്കേണ്ടത്. അതുകൊണ്ടുതന്നെ തങ്ങളെ സംബന്ധിച്ച് എന്താണ് കോടതിക്കകത്തു നടക്കുന്നതെന്നറിയാൻ അവർക്ക് അവകാശമുണ്ട്. അതു മനസ്സിലാകണ മെങ്കിൽ ജനങ്ങളുടെ മാതൃഭാഷയിലായിരിക്കണം കോടതി നടപടികൾ. ജനങ്ങളുടെ ആവശ്യവും സൗകര്യവുമാണ് പ്രധാനം അല്ലാതെ പത്ത് ശതമാനം പോലും വരാത്ത ഒരുവിഭാഗത്തിന്റെ ഭാഷയിലാവരുത് അത്.
ജനപക്ഷത്തുനിന്ന് ആലോചിക്കുമ്പോൾ മേൽപറഞ്ഞ പ്രധാന എതിർവാദങ്ങൾ ഇല്ലാതാകുന്നു. അത് പരിഹരിക്കാവുന്നതേയുള്ളു. അതിനുള്ള നിർദ്ദേശങ്ങൾ 87 ൽ ജസ്റ്റിസ് നരേന്ദ്രൻ കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുണ്ട്. എല്ലാ നടപടികൾക്കും ശേഷം മതി കോടതി നടപടികൾ മലയാളത്തിലാക്കുന്നത് എന്നു വാദിക്കുന്നത്, ഇംഗ്ലീഷിൽ മതി നീതിന്യായം എന്നു പറയുന്നതിന് തുല്യമാണ്. നീന്തൽ പഠിച്ചതിന് ശേഷം വെള്ളത്തിലിറങ്ങിയാൽ മതിയെന്ന് പറയുമ്പോഴുണ്ടാകുന്ന അസംബന്ധം തന്നെയാണ് ഇതും. നിയമനടപടികൾ മലയാളത്തിലാക്കുന്ന പ്രക്രിയ ആരംഭിച്ചെങ്കിലേ പുതിയപദങ്ങളും, പദസമ്പത്തും ഉണ്ടാവുകയുള്ളൂ. അവയ്ക്ക് വേണ്ടി കാത്തിരുന്നാൽ ഒരിക്കലും നീന്താനാവാതെ കരയിൽ ഇരിക്കുകയേ ചെയ്യൂ. നിയമവും മലയാളവും തമ്മിലുള്ള നിരന്തര ബന്ധത്തിലൂടെയേ നിയമഭാഷയായി മലയാളം വികസിക്കുകയുള്ളു.
നിയമപദാവലികൾ വേണ്ടത്ര മലയാളത്തിലില്ലെന്ന് വാദിക്കുന്നവർ, പല മലയാള നിയമപദങ്ങൾക്കും ഇംഗ്ലീഷില്ല എന്ന കാര്യം മറന്നുപോകുന്നു. ശ്രീപണ്ടാരവക, ഊടുകൂർ, കുഴികൂർ, കോൽ, അംഗുലം, ഞാറ്റടി, പുതുവൻ, തേർച്ച, കുഴിക്കാണം, കെട്ടിമേച്ചിൽ, വട്ടം തികയ്ക്കൽ തുടങ്ങി പല പദങ്ങളും അതേപടി ഉപയോഗിച്ച് വികൃതമായ ഇംഗ്ലീഷിലാണ് അഭിഭാഷകർ വാദിക്കുന്നതെന്ന് മുൻഹൈക്കോടതി ജഡ്ജി ഹരിഹരൻ നായരെ പോലുള്ളവർ പറയുന്നു (കാവൽ കൈരളി). ഒരു ഘട്ടത്തിൽവെച്ച് ഇംഗ്ലീഷ് ഭാഷയിലേക്ക് നിയമ നടപടിക്രമങ്ങൾ മാറിയതോടെ സംഭവിച്ച നിയമ പദാവലി വളർച്ചയിലെ നിശ്ചലാവസ്ഥ കോടതി നടപടികൾ മലയാളത്തിലാക്കുന്നതോടെ നമുക്ക് മറികടക്കാൻ പറ്റും.
ഹൈക്കോടതി ജഡ്ജിമാരിൽ പലർക്കും മലയാളമറിയില്ല എന്ന പോരായ്മയുമുണ്ട്. അത് വിവർത്തകരുടെ സഹായത്തോടെ പരിഹരിക്കാവുന്നതേയുള്ളു. ഇപ്പോൾതന്നെ സാക്ഷികളെയും, പ്രതികളേയും വിസ്തരിക്കുന്നത് മലയാളത്തിലാണ്. അത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുകയാണ് പതിവ്. കേരളത്തിലെ കോടതികളിൽ കേസുമായെത്തുന്നത് 99 ശതമാനവും മലയാളികളാണെന്നിരിക്കെ അവരുടെ ഭാഷയിലാണ് കോടതി നടപടികൾ കൈകാര്യം ചെയ്യപ്പെടേണ്ടത്. വിരലിലെണ്ണാവുന്നവർക്ക് മലയാളം അറിയില്ല എന്നതുകൊണ്ട്, അവർക്ക് അറിയാവുന്ന ഇംഗ്ലീഷിൽ കേസുകൾ കൈകാര്യം ചെയ്യുന്നത് ജനാധിപത്യവിരുദ്ധമാണ്. ഇംഗ്ലീഷിലേക്ക് നടപടികൾ വിവർത്തനം ചെയ്യാൻ സംവിധാനങ്ങൾ ഉണ്ടാക്കുകയാണ് വേണ്ടത്. ഇപ്പോൾതന്നെ പ്രമാണങ്ങളും, മൊഴികളും, തെളിവുകളുമൊക്കെ വിവർത്തനം ചെയ്താണ് സുപ്രീംകോടതിയിൽ അവതരിപ്പിക്കുന്നത്. അതിൽ വിധിന്യായംകൂടി ഉൾപ്പെടുത്തുന്നത് വലിയബുദ്ധിമുട്ടുള്ള കാര്യമല്ല.
കോടതിയിൽ നമുക്ക് അവതരിപ്പിക്കാനുള്ളത് എഴുതി നൽകുന്നതും എതിർകക്ഷിയുടെ മറുപടികളും മലയാളത്തിലാണ് സാധാരണയായി നൽകാ റുള്ളത്. മാത്രവുമല്ല കോടതിയിൽ തെളിവായി നൽകുന്ന പ്രമാണങ്ങളും, രേഖകളും മിക്കതും തന്നെ മലയാളത്തിലായിരിക്കും. ഓഫീസർമാർ കോടതിയിൽ നൽകുന്ന റിപ്പോർട്ടും, തുടർന്ന് കക്ഷികളും സാക്ഷികളും നൽകുന്ന മൊഴികളും മലയാളത്തിൽ തന്നെയാണ്. കേസുകളിൽ പോലീസ്റ്റേഷനിൽ ആളുകൾ പരാതിനൽകുന്നതും, പോലീസ് മൊഴി രേഖപ്പെടുത്തുന്നതും, പ്രഥമവിവര റിപ്പോർട്ട് മുതൽ കുറ്റപ്പത്രം വരെ തയ്യാറാക്കുന്നതും മലയാളത്തിലാണ്. അതായത് കേസുകളുമായി ബന്ധപ്പെട്ട വലിയൊരു ഭാഗവും മലയാളത്തിലാണ് നടക്കുന്നത് എന്നാണ്. എന്നാൽ ഇവയുടെ അടിസ്ഥാനത്തിൽ കോടതിയിൽ നടക്കുന്ന വാദം, ഇതിനോടുള്ള ന്യായാധിപന്റെ ചോദ്യങ്ങൾ, സംശയങ്ങൾ, അതിന് അഭിഭാഷകർ നൽകുന്ന മറുപടികൾ, കോടതിയിൽ നിന്നു നൽകുന്ന വിധിന്യായം എന്നിവ ഇംഗ്ലീഷിലാവുന്നു. അതായത് നീതിനിർവ്വഹണത്തിൻ്റെ സുപ്രധാന ഘട്ടത്തിൽ വെച്ച് ഭാഷാമാറ്റം സംഭവിക്കുന്നു. ഇത് കൊളോണിയൻ രീതിയുടെ തുടർച്ചയാണെന്ന് കാണാൻ പ്രയാസമില്ല. വാദിക്കും പ്രതിക്കും മനസ്സിലാകാത്തഭാഷയിൽ നടക്കുന്ന തർക്കവിതർക്കങ്ങൾ നിസ്സഹായരായി കേട്ടുനിൽക്കാനേ കക്ഷികൾക്ക് സാധിക്കുന്നുള്ളു. തങ്ങൾക്കുവേണ്ടി അഭിഭാഷകർ ഉന്നയിക്കുന്ന വാദഗതികളെന്താണെന്നും, അവ എത്രമാത്രം നന്നായി അവർ അവതരിപ്പിക്കുന്നു എന്ന് മനസ്സിലാക്കാനും കക്ഷികൾക്ക് ഇതുവഴി കഴിയാതെ പോകുന്നു. പലപ്പോഴും സത്യം പുറത്തുവരാതിരിക്കാൻ പോലും വിദേശഭാഷയുടെ ഇരുമ്പുമറ കാരണമാകുന്നു എന്ന് സാരം. തന്റെ കേസിൽ എന്താണ് നടക്കുന്നത് എന്നറിയാൻ ഓരോ പൗരനും അവകാശമുണ്ട്. തങ്ങൾക്ക് അറിയാത്ത ഭാഷയിൽ നിയമനടപടികൾ കൈകാര്യം ചെയ്യപ്പെടുമ്പോൾ പൗരൻ്റെ ജനാധിപത്യപരമായ അവകാശം നിഷേധിക്കപ്പെ ടുകയാണ് ചെയ്യുന്നത്. അതാവട്ടെ നീതിന്യായ സംവിധാനങ്ങളുടെ ഹൃദയഭാഗത്തുവെച്ച്തന്നെ സംഭവിക്കുന്നു എന്നത് അത്യന്തം ദുഃഖകരമായ അവസ്ഥയാണ്.
നിയമമുണ്ടായിട്ടും മാറാത്ത ഗ്രാമീണകോടതികൾ
2008 ലാണ് ഗ്രാമീൺ ന്യായാലയ ആക്റ്റ് ഇന്ത്യയിൽ നിലവിൽ വന്നത്. സാധാരണക്കാർക്ക് അവരുടെ വീട്ടുപടിക്കൽ നീതി എത്തിക്കാൻ വേണ്ടിയാണ് ഗ്രാമീണ കോടതികൾ എന്ന് നിയമം അനുശാസിക്കുന്നു. സാമൂഹ്യവും സാ മ്പത്തികവുമായ എല്ലാ വൈതരണികളെയും മറികടന്ന് ഭരണഘടന മുന്നോട്ടുവെക്കുന്ന നീതിന്യായ സംവിധാനം അടിത്തട്ടിൽ ഉറപ്പാക്കാൻ ഗ്രാമീണ കോടതികൾ ഉപകരിക്കുമെന്ന് നിയമം ഊന്നിപറയുന്നുമുണ്ട്. ഗൗരവതരമാല്ലാത്ത സിവിൽ-ക്രിമിനൽ കാര്യങ്ങളാണ് കോടതികളിൽ കൈകാര്യം ചെയ്യുക. ഒരു പഞ്ചായത്തിനായോ ഒരുകൂട്ടം പഞ്ചായത്തുകൾക്കായോ ഒരു ഗ്രാമാന്യായാലയം സ്ഥാപിക്കാൻ കഴിയും. മേൽ രീതിയിൽ 30 കോടതികളാണ് കേരളത്തിൽ രൂപീകരിക്കപ്പെട്ടിട്ടുള്ളത്. ഗ്രാമീണ കോടതികളുടെ ഭാഷ സംബന്ധിച്ച് വളരെ വ്യക്തമായി തന്നെ നിയമത്തിൻ്റെ വകുപ്പ് 29 ൽ പറയുന്നു. അതാത് സംസ്ഥാനത്തെ ഇംഗ്ലീഷ് അല്ലാത്ത ഔദ്യോഗിക ഭാഷ നടപടിക്രമങ്ങൾക്കായും വിധിന്യായങ്ങൾക്കായും ഉപയോഗിക്കണമെന്ന് എടുത്തു പറഞ്ഞ നിയമമാണത്. കേരളത്തിൻ്റെ ഔദ്യോഗിക ഭാഷ മലയാളമാണ്. പക്ഷേ കേരളത്തിലെ നിയമവകുപ്പോ ബന്ധപ്പെട്ട സംവിധാനങ്ങളോ ഇതു കണ്ടതായി ഭാവിച്ചിട്ടില്ല. 30 ഗ്രാമന്യായാലയങ്ങളിലും സാധാരണക്കാരന് മനസ്സിലാവാത്ത വൈദേശികഭാഷയിൽ തന്നെയാണ് ഉത്തരവുകൾ ഇപ്പോഴും ഇറങ്ങി ക്കൊണ്ടിരിക്കുന്നത്.
ഓംബുഡ്സ്മാനിലെ അനുഭവം
2009 ൽ ജസ്റ്റിസ് ഹരിഹരൻ നായർ കേരളത്തിലെ തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാനായിരിക്കെ അവിടുത്തെ മുഴുവൻ നടപടിക്രമങ്ങളും മലയാ ളത്തിലാക്കുകയുണ്ടായി. കോടതി നടപടികൾ മലയാളത്തിലാക്കണമെന്ന് ശക്തമായി വാദിക്കുന്ന മുൻ ഹൈക്കോടതി ജഡ്ജിയാണദ്ദേഹം. അദ്ദേഹം പറയുന്നു “…2009 നവംബർ ഒന്നു മുതൽ ഓംബുഡ്സ്മാൻ്റെ കോടതി ഭാഷയും ഭരണഭാഷയും പൂർണ്ണമായും മലയാളമാക്കി എന്നു പറയാൻ എനിക്ക് അഭിമാനമുണ്ട്. ഇക്കഴിഞ്ഞ രണ്ടുവർഷത്തെ അനുഭവത്തിൽ നിന്നും എനിയ്ക്ക് പറയാൻ കഴിയുന്നത് നമ്മുടെ ഭാഷയിൽ നിയമകാര്യങ്ങൾ കൈകാര്യം ചെയ്യാൻ യാതൊരു ബുദ്ധിമുട്ടും ഇല്ല എന്നാണ്. കക്ഷികൾക്കാകട്ടെ വളരെ സൗ കര്യപ്രദവുമായിരുന്നതായാണ് അനുഭവം…” (കാവൽകൈരളി ഏപ്രിൽ 2011). ഈ അനുഭവ സാക്ഷ്യം കേരളത്തിലെ കോടതി നടപടികൾ മലയാളത്തിലാക്കാൻ നമുക്ക് മാർഗ്ഗദർശനമാക്കേണ്ടതാണ്.
കോടതി ഭാഷയും സാമൂഹ്യനീതിയും
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ. വി. രമണ കഴിഞ്ഞ സെപ്തംബർ 18 നു കർണാടകത്തിൽ നടത്തിയ പ്രഭാഷണത്തിൽ ഇന്ത്യയിലെ കോടതികൾ കോളനി പാരമ്പര്യം വെടിയേണ്ടതുണ്ടെന്നും ഇംഗ്ലിഷിൻ്റെ ആധിപത്യമുള്ള കോടതികളിലേക്ക് ഗ്രാമീണജനങ്ങൾ കയറി വരാൻ മടിക്കുന്നതായും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഏപ്രിലിൽ ഡൽഹിയിൽ നടത്തിയ പ്രഭാഷണത്തിലും പ്രവേശനപരീക്ഷ, നിയമവിദ്യാഭ്യാസം, കോടതി എന്നിവിടങ്ങളിലെ ഭാഷാപ്രശ്നം എടുത്തു പറയുന്നു. പ്രവേശന പരീക്ഷ മുതലുള്ള നിയമവിദ്യാഭ്യാസവും കോടതി നടപടികളും മാതൃഭാഷകളിൽ വേണമെന്ന ആവശ്യം സാമൂഹികനീതിയുമായി ബന്ധപ്പെട്ട വളരെ പ്രാധാന്യമുള്ള ഒരു വിഷയമാണ്. ഒരു രാഷ്ട്രത്തിലെ നീതിന്യായ സംവിധാനങ്ങൾ ആ രാജ്യത്തിലെ ഏറ്റവും ദരിദ്രർക്കു വരെ ലഭ്യമാകേണ്ടതുണ്ട്. നിയമങ്ങളും നിയമസ്ഥാപനങ്ങളും കൈകാര്യം ചെയ്യുന്നത് ഭൂരിപക്ഷം പേർക്കും മനസ്സിലാകുന്ന ഭാഷയിലല്ലെങ്കിൽ അത് സാമൂഹികനീതിക്കെതിരാണ്. ആധുനിക ജനാധിപത്യ സംവിധാനത്തിലെ പൗരന്റെ അവകാശമാണ് നീതി ലഭിക്കുക എന്നത്. എന്നാൽ സുതാര്യമായ നീതി സംവിധാനങ്ങൾ താഴെ തട്ടിലേക്ക് എത്തണമെങ്കിൽ അത് പൊതുജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിലാകേണ്ടതുണ്ട്.
കേരളത്തിൽ നീതി തേടി കോടതിയിലെത്തുന്ന മഹാഭൂരിപക്ഷത്തിനും ഇംഗ്ലീഷ് അറിയില്ല. അവരുടെ പരാതികളും, കോടതി വിധികളും, നിയമങ്ങളും വക്കീലൻമാരുടെ വാദവും എന്താണെന്ന് നേരിട്ട് അറിയാനുള്ള ജനങ്ങളുടെ അവകാശം ഹനിക്കപ്പെടുകയും അവർ നീതിന്യായ പ്രക്രിയയിൽ നിന്ന് അന്യവൽക്കരിക്കപ്പെട്ട ഭാഷയിലൂടെ പുറംതള്ളപ്പെടുകയും ചെയ്യുന്നു. കോടതി വഴി നീതിലഭിക്കുന്നതിന് ആവശ്യമായി വരുന്ന വമ്പിച്ച സാമ്പത്തിക ചെലവ്., ജനങ്ങളെ നീതിന്യായ സംവിധാനങ്ങളിൽ നിന്ന് ആദ്യമേ അകറ്റിനിർത്തുന്നു. ഒപ്പം ഭാഷാപരമായ അന്യവൽക്കരണം കൂടിയാകുമ്പോൾ അറിയാനുള്ള പൗരാവകാശം നിഷേധിക്കപ്പെടുന്നു.
ലോകത്തിലെ കൊളോണിയൽ രാജ്യങ്ങളിലൊഴികെ ഒരിടത്തും ഇത്രയും നഗ്നമായ ജനാധിപത്യവിരുദ്ധത നീതി നിർവ്വഹണ പ്രക്രിയയിൽ നിലനിൽക്കുന്നുണ്ടാവില്ല. നീതിതേടി കോടതിയിലെത്തുന്നയാൾക്കും, പ്രതിക്കും അറിയില്ല തങ്ങൾക്ക് വേണ്ടി എന്താണ് അഭിഭാഷകർ വാദിക്കുന്നതെന്ന്. ഇത് നീതിതേടുന്നവരെ ചൂഷണം ചെയ്യാനുള്ള എളുപ്പവഴിയും മറയുമായി മാറുകയാണ്. അഭിഭാഷകർ തമ്മിലുള്ള ഒത്തുകളിയിലൂടെയും, തങ്ങളുടെ വാദം ശക്തമായി അവതരിപ്പിക്കാതെ തോറ്റുകൊടുത്തും മറ്റും നടക്കുന്ന ചൂഷണങ്ങൾ നിരവധിയാണ്. നിരക്ഷരരായ മനുഷ്യർക്കുപോലും മനസ്സിലാകുന്ന വിധത്തിൽ പ്രാദേശികമായഭാഷയിൽ നിയമനടപടികൾ നടക്കേണ്ടത് അനിവാര്യമാകുന്നത് അതുകൊണ്ടാണ്.
ഇംഗ്ലീഷ് കൈകാര്യം ചെയ്യാനറിയാവുന്ന കുറച്ച് വരേണ്യരുടെ കുത്തകയല്ല നീതിക്കുള്ള അവകാശം. ന്യൂനപക്ഷം വരുന്ന ഉപരിവർഗ്ഗത്തിനുവേണ്ടി മഹാഭൂരിപക്ഷം ജനത്തേയും പുറത്തുനിർത്തന്നത് ഒരു ജനാധിപത്യ പ്രക്രിയക്കും ചേർന്നതല്ല. കൊളോണിയൽ ഭരണകാലത്ത് എങ്ങനെയാണ് നീതിന്യായ വ്യവസ്ഥ ഇംഗ്ലീഷായി മാറിയത് എന്ന് നമ്മൾ പരിശോധിച്ചു കഴിഞ്ഞതാണ്. വൈദേശിക ആധിപത്യം അവസാനിപ്പിച്ചിട്ടും, വോട്ടുചോദിക്കുകയും, വോട്ടു ചെയ്യുകയും ചെയ്യുന്ന ഭാഷയിൽ നീതിനിർവ്വഹണം നടത്താൻ നമുക്ക് കഴിയുന്നില്ലെന്നതിനർത്ഥം കൊളോണിയൻ പാരമ്പര്യത്തിൻ്റെ മർദ്ദനപരമായ തുടർച്ച നമ്മൾ കൊണ്ടുനടക്കുന്നു എന്നതാണ്.
ഇത് യഥാർത്ഥത്തിൽ സ്വാതന്ത്ര്യത്തിന്റെ പൂർത്തികരണത്തിനെതിരാണ്. ഇംഗ്ലീഷിൽ കോടതി നടപടികൾ കൈകാര്യം ചെയ്യുന്നത് ആരുടെ സൗകര്യത്തിൻ്റെ പ്രശ്നമാണ് എന്നത് പ്രധാനപ്പെട്ട ചോദ്യംതന്നെയാണ്.
2010 ലെ നാഷനൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുപ്രകാരം ഇന്ത്യയിലെ ജയിലുകളിൽ 3,68,998 പേർ തടവുകാരായുണ്ട്. അതിൽ 1,25789 പേർ (34.1%) ശിക്ഷാതടവുകാരും, ബാക്കിവരുന്ന 2,40,098 (65.9%) പേർ വിചാരണ തടവുകാരുമാണ്. ശിക്ഷാ തടവുകാരിൽ 37,994 (30.2%) നിരക്ഷരരാണ്. 56,264 (44.7%) പേർക്ക് പത്താംക്ലാസിൽ താഴെ മാത്രമെ വിദ്യാഭ്യാസമുള്ളു. അതായത് 74.9% പേർക്കും ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള ശേഷിയില്ല എന്ന് മനസ്സിലാക്കാം. ശേഷിക്കുന്നവരിലും ഇംഗ്ലീഷ് ഭാഷാപ്രാവീണ്യമുള്ളവർ നാമമാത്രമായിരിക്കും. വിചാരണ തടവുകാരിൽ 78,836 (33.8%) പേർ നിരക്ഷരരും, 1,02,098 പേർ (42.5%) പത്താം ക്ലാസ് വരെ വിദ്യാഭ്യാസമുള്ളവരുമാണ്. അതായത് 76.3% പേരും മാതൃഭാഷാ പരിജ്ഞാനം മാത്രമുള്ളവരാണെന്നർത്ഥം. കേരളത്തിലെ അവസ്ഥയും ഇതിൽനിന്ന് വ്യത്യസ്ഥമല്ല. 6692 തടവുകാരുള്ളതിൽ ശിക്ഷിക്കപ്പെട്ടവരിൽ 66.34% (1847) പേരും വിചാരണ തടവുകാരിൽ 69.14% (2696) പേരും പത്താംക്ലാസിൽ താഴെമാത്രം വിദ്യാഭ്യാസമുള്ളവരാണ്.
ഈ വസ്തുതാ വിവരങ്ങളിൽനിന്ന് നമുക്ക് മനസ്സിലാവുന്നത്. കുറ്റവാളികളും, വിചാരണ തടവുകാരുമായ മഹാഭൂരിപക്ഷവും തങ്ങൾ ജയിലിലെത്താനിടയായ കോടതി വിധി നേരിട്ട് മാതൃഭാഷയിൽ വായിച്ച് മനസ്സിലാക്കുകയോ കേട്ടുമനസ്സിലാക്കുകയോ ചെയ്തിട്ടില്ല എന്നാണ്. അവർ അഭിഭാഷകരുടെ സഹായത്തോടെയോ നിയമവിദഗ്ദ്ധരുടെ സഹായത്തോടെയോ തങ്ങളുടെ മാതൃഭാഷയിൽ പറഞ്ഞ് കേട്ട് മനസ്സിലാക്കിയിട്ടുണ്ടായേക്കാം. പക്ഷേ അവർക്ക് മനസ്സിലാവുന്ന മാതൃഭാഷയിലായിരുന്നു കോടതി നടപടികളെങ്കിൽ നീതിന്യായനടപടികൾ കുറച്ചുകൂടി സുതാര്യമായേനെ. നിരക്ഷർക്കുപോലും കേട്ടുമനസ്സിലാക്കാവുന്ന അവസ്ഥ സംജാതമായേനെ. തങ്ങൾ ശിക്ഷിക്കപ്പെട്ടത് എന്തിന്റെ പേരിലാണെന്ന് നേരിട്ട് മനസ്സിലാക്കാനുള്ള അവകാശം ഏതൊരു പൗരൻയും അവകാശമാണ്.
മേൽകൊടുത്ത കണക്കിനേക്കാൾ എത്രയോ ഇരട്ടിയാളുകൾ പരാതികളുമായി നീതിതേടി കോടതിയിലെത്തുന്നു. ഇങ്ങനെ നീതിതേടിയെത്തുന്നവരുടെ ഭാഷാപരിജ്ഞാനവുംകൂടി കണക്കിലെടുത്താൽ കോടതിനടപടികൾ ഇംഗ്ലീഷിൽ നടക്കുന്നതുകാരണം സംഭവിക്കുന്ന ജനാധിപത്യ നിഷേധത്തിൻ്റെ അളവ് അതിവിപുലമാകും. ഇതിന് മറ്റൊരു വശംകൂടിയുണ്ട്. അത് മുഴുവൻ ജനങ്ങൾക്കും നീതിതേടി കോടതിയെ സമീപിക്കാനുള്ള പൗരാവകാശവുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യയിലെയും, കേരളത്തിലേയും മഹാഭൂരിപക്ഷത്തിനും ഇംഗ്ലീഷല്ല മാതൃഭാഷയെന്നിരിക്കെ അറിയാനുള്ള പൗരാവകാശത്തെ ഇല്ലാതാക്കി കൊണ്ടാണ് കോടതിനടപടികൾ നടക്കുന്നതെന്ന് കാണാൻ കഴിയും. ഇത് എത്രയും വേഗം തിരുത്തപ്പെടേണ്ടതാണ്. നീതിന്യായ സംവിധാനങ്ങളെ സാധാരണ ജനത്തോട് കൂടുതൽ കൂടുതൽ അടുപ്പിച്ച് നിർത്താനും, കൂടുതൽ പേർക്ക് നീതി ലഭ്യമാക്കാനും നീതിന്യായസംവിധാനം പ്രാ ദേശികഭാഷയിലാവേണ്ടത് അനിവാര്യമാണ്.
കീഴ്ക്കോടതികളിൽ ഇപ്പോൾ തന്നെ മലയാളം ഉപയോഗിക്കാനുള്ള സാദ്ധ്യതയുണ്ടായിട്ടും അത് ഉപയോഗിക്കാതിരുക്കുന്നത് സാമൂഹ്യനീതിയുടെ നഗ്നമായ ലംഘനമാണ്. ഇംഗ്ലീഷ് അറിയാത്തവർക്ക്മേൽ ഇംഗ്ലീഷ് അറിയുന്നവർ നടത്തുന്ന ജ്ഞാനാധികാരത്തിൻ്റെ പ്രയോഗമാണ് ഭാഷാ പരമായി കോടതിനടപടികളിൽ സംഭവിക്കുന്നത്. ഈ ജ്ഞാനാധികാരം ഉപയോഗിച്ചുകൊണ്ടാണ് അഭിഭാഷകർ വ്യവഹാരികൾക്കുമേൽ അധികാരം സ്ഥാപിക്കുന്നത്. ഈ പ്രക്രിയ അവസാനിച്ചാൽ ജനാധിപത്യ പ്രക്രിയ കൂടുതൽ ശക്തമാവുകയും, സാമൂഹ്യനീതിയിലേക്ക് ഒരു ചുവടുകൂടി നമ്മൾ പ്രവേശിക്കുകയും ചെയ്യും.
ഇംഗ്ലീഷിലാണ് കോടതി നടപടികൾ നടക്കേണ്ടതെന്ന വാദം അതുകൊണ്ട് തന്നെ ജനാധിപത്യവിരുദ്ധവും നീതി നിഷേധവുമാണ്. അഭിഭാഷകരുടെ തൊഴിൽ നഷ്ടപ്പെടുമെന്ന വാദം തികച്ചും തെറ്റാണ്. അങ്ങനെയെങ്കിൽ കോടതിനടപടികൾ മാതൃഭാഷയിൽ നടക്കുന്ന ഇംഗ്ലണ്ടിലേയും, അമേരിക്കയിലേയും, ചൈനയിലേയും മറ്റും അഭിഭാഷകർക്ക് തൊഴിൽ നഷ്ടപ്പെട്ടേനെ. ഹൈക്കോടതി ഒഴികെയുള്ള കോടതികൾ മാതൃഭാഷയിലാക്കിയ ഇന്ത്യൻ സംസ്ഥാനങ്ങളിലെ വക്കീലന്മാർ മുഴുവൻ വീട്ടിലിരുന്നേനെ. എന്നാൽ മറിച്ചാണ് സംഭവിക്കുക, വ്യവഹാരിയും അഭിഭാഷകനും തമ്മിൽ സുതാര്യമായ ബന്ധം വളർന്നുവരികയും, അറിവില്ലായ്മയെ കേന്ദ്രീകരിച്ച ചൂഷണം അവസാനിക്കുകയും ചെയ്യും, നീതിനിർവ്വഹണം കൂടുതൽ സുതാര്യവും ജന കീയവുമായിതീരും, നീതിനിർവ്വഹണ പ്രക്രിയ സാധാരണക്കാരിലേക്ക് കൂടുതൽ ഇറങ്ങിവരും.
സ്റ്റാറ്റസിനും അധികാരപ്രകടനത്തിനും വേണ്ടി മാതൃഭാഷയിൽ കാര്യങ്ങൾ അറിയാനുള്ള പൗരാവകാശത്തെ നിഷേധിക്കാൻ ആർക്കും അവകാശമില്ല. ഇംഗ്ലണ്ടിൽ കോടതിനടപടികൾക്ക് ഇംഗ്ലീഷ് ഉപയോഗിക്കാൻ തുടങ്ങിയത് സ്വാഭാവികമാണെന്ന് നമ്മൾ തെറ്റിദ്ധരിക്കുകയാണ്. ഫ്രഞ്ചും, ലാറ്റിനുമായിരുന്നു അവിടുത്തെ കോടതി വ്യവഹാര ഭാഷകൾ. ഇതിനെതിരായി വളർന്നുവന്ന ജനവികാരം കണക്കിലെടുത്ത് 1650 ൽ നിയമ പുസ്തകങ്ങളിൽ ഇംഗ്ലീഷ് മാത്രം ഉപയോഗിക്കേണ്ടതാണെന്ന് പാർലമെൻ്റ് ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ 17 ആം നൂറ്റാണ്ടിൻ്റെ അവസാനം വരെ നിയമപുസ്തകങ്ങളിൽ ഫ്രഞ്ചിൻ്റെ ആധിപത്യം തുടർന്നു. 1731 ൽ ജോർജ് രണ്ടാമൻ്റെ ഉത്തരവോടെയാണ് ഫ്രഞ്ച് പൂർണ്ണമായും ബ്രിട്ടിഷ് കോടതികളിൽ നിന്ന് ഒഴിവാക്കപ്പെട്ടത്. ഇത് ബ്രിട്ടീഷ് ജനതയെ സംബന്ധിച്ച് ജനാധി പത്യത്തിൻ്റെ വിജയമായിരുന്നു. എന്നാൽ പ്രബുദ്ധ കേരളമിപ്പോഴും ഭാഷാപരമായ കൊളോണിയൽ അടിമത്തം ചുമന്ന് നടക്കുകയാണ്.
കുറിപ്പ്
ഈ ലേഖനത്തിനാവശ്യമായ അടിസ്ഥാന രേഖകൾ- മിക്കതും സംഘടിപ്പിച്ചത് രൂപേഷ് ഒ.ബി ആണ്. അദ്ദേഹത്തോടുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.
- സുബൈർ അരിക്കുളം